പത്രപ്രവർത്തന രംഗത്തെ സജീവ സന്നിധ്യമായ മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് വിരമിച്ചു. കേരള പ്രസ് അക്കാദമി ചെയർമാൻ പദവിയുൾപ്പെടെ വഹിച്ച തോമസ് ജേക്കബ്, മനോരമയ്ക്കൊപ്പം അമ്പത്തിയാറ് വർഷം പ്രവർത്തിച്ച ശേഷമാണ് പടിയിറങ്ങുന്നത്. കാർട്ടൂണിസ്റ്റാവാൻ വന്ന് മലയാള മനോരമയുടെ പത്രാധിപസമിതിയുടെ നേതൃസ്ഥാനത്തെത്തിയ ചരിത്രമാണു തോമസ് ജേക്കബിന്റേത്. സ്ഥാനമൊഴിയുന്ന അക്ഷരകുലപതിയ്ക്ക് മലയാള മനോരമ ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത്. മനോരമയുടെ ഫീൽഡ് മാർഷൽ എന്നാണ് തോമസ് ജേക്കബിനെ ചീഫ് എഡിറ്റർ മാമ്മൻ മാത്യു വിശേഷിപ്പിച്ചത്. മനോരമയുടെ സ്നേഹോപഹാരം ചടങ്ങിൽ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, തോമസ് ജേക്കബിന് സമ്മാനിച്ചു.
മലയാള മനോരമയുടെ പുതിയ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം എന്നിവരുൾപ്പെടെ തോമസ് ജേക്കബിനോപ്പമുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കവച്ചു. മാനേജുമെന്റിന്റെ പിന്തുണയും സഹപ്രർത്തകരുടെ ഒത്തൊരുമയുമാണ് തനിയ്ക്ക് എന്നും സഹായകരമായതെന്ന് മറുപടി പ്രസംഗത്തിൽ തോമസ് ജേക്കബ് പറഞ്ഞു.
ഇരുപത്തിമൂന്നാം വയസിൽ മനോരമയിലെത്തിയ തോമസ് ജേക്കബ് 26-ാം വയസിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററായി. പത്രപ്രവർത്തകർക്കുള്ള കേരള സർക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ സ്വദേശാഭിമാനി-കേസരി പുരസ്കാരം നേടിയിട്ടുണ്ട് 'കഥക്കൂട്ട്', 'കഥാവശേഷർ', 'ചന്ദ്രക്കലാധരൻ എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.