തൃശൂർ ജില്ലയിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. അമ്പതിലേറെ വിടുകൾ വെള്ളത്തിലായി. തീരദേശ റോഡും തകർന്നു. മൂന്ന് ദിവസമായിട്ടും അധികാരികളാരും തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി. മഴ ശക്തമായ മൂന്ന് ദിവസമായി കടലും കലിതുള്ളുകയാണ്. കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട്, എടവിലങ്ങ് പ്രദേശങ്ങളിലാണ് നാശങ്ങളേറെയും. വീടുകളിൽ വെള്ളം കയറിയതോടെ മുപ്പതിലേറെ കുടുംബങ്ങൾക്ക് ബന്ധു വീടുകളിൽ അഭയം തേടേണ്ടി വന്നു.
എറിയാട് രണ്ട് കിലോമീറ്റർ ദൂരം തീരദേശ റോഡ് കടലെടുത്തു. ഇവിടങ്ങളിൽ പോസ്റ്റുകൾ നിലം പതിച്ചതോടെ വൈദ്യുതി ബന്ധവും തകരാറിലാണ്. കിണറുകളിലടക്കം ഉപ്പുവെള്ളം കയറിയതോടെ കുടിവെള്ളവും ഇല്ലാത്ത അവസ്ഥയാണ്. ജനജീവിതം ദുരിതത്തിലായിടും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരിഞ്ഞ് നോക്കത്തിലെ പ്രതിഷേധവും ശക്തമാണ്. കടൽഭിത്തിയില്ലാത്തതാണ് നാശത്തിന് കാരണം. കടൽ വീട്ടിലേക്ക് കടന്ന് കയറുമ്പോൾ ചാക്കുകളില്‍ മണ്ണ് നിറച്ചാണ് നാട്ടുകാര്‍ സംരക്ഷണ ഭിത്തി കെട്ടുന്നത്.