മെത്രാൻ കായൽ അരി വിപണിയിലെത്തി. അഞ്ച് കിലോ, പത്ത് കിലോ പാക്കറ്റുകളിലാണ് ലഭ്യമാകുക. വരുംവർഷങ്ങളിലും മെത്രാൻ കായലിൽ കൃഷി ഇറക്കുമെന്നും ഇത് സർക്കാർ നിലപാടാണെന്നും മന്ത്രി വി.എസ് സുനിൽ കുമാർ വ്യക്തമാക്കി. മെത്രാൻ കായൽ അരിയുടെ വിപണനോദ്ഘാടനം കോട്ടയത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ നവംബറിലായിരുന്നു മെത്രാൻ കായലിൽ മന്ത്രിയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. നാലുമാസത്തിനിപ്പുറം മാർച്ചിൽ കൊയ്ത്തുൽസവവും നടന്നു. ഏഴുമാസമായപ്പോഴേയ്ക്കും വിപണിയിൽ അരിയെത്തി. അഞ്ച് കിലോ ,പത്ത് കിലോ പാക്കറ്റുകളിൽ വിപണിയിലെത്തിയ അരിയ്ക്ക് യഥാക്രമം 190 രൂപയും 350 രൂപയുമാണ് വില. മെത്രാൻ കായലിലെ കർഷകരിലൊരാളായ കരുണാകരൻ, മന്ത്രിയിൽ നിന്ന് അരി ഏറ്റുവാങ്ങി.
മായം ചേരാത്ത അരി കുഞ്ഞ വിലയിൽ ആളുകൾക്ക് ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വരും വർഷങ്ങളിലും മെത്രാൻ കായലിൽ കൃഷി ഇറക്കുമെന്ന സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്നും മന്ത്രി സുനിൽ കുമാർ പറഞ്ഞു.
304 ഏക്കറിലാണ് മെത്രാൻ കായലിൽ കൃഷിയിറക്കിയത്. 24 ഏക്കറിൽ കർഷകരും ബാക്കിസ്ഥലത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിലുമായിരുന്നു കൃഷി. 365 ടൺ നെല്ലാണ് കൊയ്തെടുത്തത്. ഒായിൽപാം വഴിയും കടകളിലൂടെയും അരിയുടെ വിപണനം നടത്താനാണ് ഉദ്ദേശിക്കുന്നത്.