കനത്ത മഴയിൽ വൈക്കത്ത് അയ്യായിരം ഏക്കറിലെ നെൽകൃഷി നശിച്ചു. വെച്ചൂർ,തലയാഴം മേഖലകളിലാണ് ഏറ്റവുമധികം നാശനഷ്ടം. വൈദ്യുതി തടസംമൂലം പമ്പിങ് തടസപ്പെട്ടതും കൃഷിനാശത്തിന് കാരണമായി.
വെെച്ചൂരിലെ അച്ചിനകം, വലിയ വെളിച്ചം, ഇട്ടിയകാടംകരി, അരികുപുറം, മാനാടംകരി എന്നീ പാടശേഖരങ്ങളിലായി 3000 ഏക്കറിലും ,തലയാഴത്ത് CKL ബ്ലോക്ക്, കളപ്പുരക്കൽകരി, വനം സൗത്ത്, നോർത്ത് എന്നിവിടങ്ങളിലുമായി രണ്ടായിരം ഏക്കറിലുമാണ് കൃഷി നാശം ഉണ്ടായത്. 15 മുതൽ 30 ദിവസം വരെ പ്രായമായ നെൽചെടികളാണ് നശിച്ചത് ഏക്കറിന് എണ്ണായിരം മുതൽ പതിനയ്യായിരം രൂപവരെയാണ് കർഷകർക്ക് ചെലവായത്. നെൽച്ചെടികൾ പൂർണമായും വെള്ളത്തിൽ മുങ്ങിയതിനാൽ നിലമൊരുക്കി രണ്ടാമത് കൃഷിയിറക്കിയില്ലെങ്കിൽ ഇവിടെ മാത്രം 75 ടണ്ണിലധികം ഉൽപാദനക്കുറവും ഉണ്ടാകും
വൈദ്യുതി തടസം മൂലം പാടശേഖരങ്ങളിലെ വെള്ളം തുടർച്ചയായി പമ്പു ചെയ്ത് കളയാൻ കഴിയാതെ വന്നതും കൃഷിനാശത്തിന് കാരണമായിട്ടുണ്ട്. വിത്തും വളവും നൽകിയാൽ രണ്ടാമതും കൃഷിയിറക്കാൻ കർഷകർ തയ്യാറാണെങ്കിലും സർക്കാർ തീരുമാനമാണ് ഇനി ഉണ്ടാവേണ്ടത്. ഏക്കറിൽ 20 മുതൽ 30 ക്വിൻറ്റൽവരെ നെല്ലാണ് ഈ പാടശേഖരങ്ങളിൽ ഓരോ വിളവെടുപ്പിലും ലഭിക്കുന്നത്. പാട്ടത്തിനു് കൃഷിയിറക്കിയ കർഷകരടക്കമാണ് അപ്രതീക്ഷിതമായ കൃഷിനാശത്തിൽ പ്രതിസന്ധിയിലായിരിക്കുന്നത്. സർക്കാർ സഹായമുണ്ടായില്ലെങ്കിൽ മേഖലയിലെ നെല്ലുൽപാദനത്തിൽ വൻ കുറവ് ഉണ്ടാകുമെന്ന് മാത്രമല്ല കടബാധ്യത താങ്ങാനാവാതെ കർഷകർ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയും ഉണ്ടാകും.