കനത്തമഴയെ തുടർന്ന്് ഇടുക്കിയിലെ ആദിവാസി സങ്കേതമായ ഇടമലക്കുടി പൂർണമായും ഒറ്റപ്പെട്ടു. ആശയവിനിമയ സംവിധാനങ്ങൾ താറുമാറായതിനു പുറമെ പുഴകൾ കരകവിഞ്ഞൊഴുകി യാത്രാമാർഗവും ഇല്ലാതായി. ഭക്ഷ്യസാധനങ്ങളുടെ വിതരണവും മുടങ്ങിയതോടെ മിക്ക കുടുംബങ്ങളും പട്ടിണിയിലാകും.
കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന പേമാരിയിലാണ് വനത്തിന് ഒത്തനടുവിലുള്ള ഇടമലക്കുടി സങ്കേതം ഒറ്റപ്പെട്ടത്. സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇവിടെ 26 കുടികളിലായി 2500 പേർ താമസിക്കുന്നുണ്ട്. പരപ്പയാർ നെന്മണൽ പുഴകൾ നിറഞ്ഞൊഴുകിയതോടെ മൂന്നാറിൽ നിന്നും വാൽപ്പാറയിൽ നിന്നും കുടികളിലേക്ക് പ്രവേശിക്കാൻ കഴിയില്ല. റേഷനും മറ്റ് ഭക്ഷ്യ വസ്തുക്കളും മൂന്നാറിന് സമീപം പെട്ടിമുടിയിൽ നിന്ന് തലചുമടായാണ് പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിൽ എത്തിച്ചിരുന്നത്. ഇവിടെ നിന്നായിരുന്നു മറ്റ് കുടികളിലേക്കുള്ള വിതരണം. ഇത് പൂർണമായും നിലച്ചു. കുടികളിൽ ശേഖരിച്ചിട്ടുള്ള ധാന്യങ്ങളും കാലിയാകുന്നതോടെ.ആദിവാസി കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങും.
അത്യാസന്ന നിലയിലുള്ള രോഗികളെ ചുമന്നു പോലും ആശുപത്രിയിലെത്തിക്കാൻ മാർഗമില്ല. കനത്ത മഴയിൽ നിരവധി വീടുകളും തകർന്നു. സൊസൈറ്റി കുടിയിലെ സ്കൂളിലെ അധ്യാപകരും ആരോഗ്യ, വനംവകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ കുടുങ്ങി കിടക്കുകയാണ്. മൊബൈൽ നെറ്റ്വർക്കും തകരാറിലായതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗവും ഇല്ലാതായി. പഞ്ചായത്ത് പ്രസിഡന്റ് ജി. ഗോവിന്ദരാജാണ് കുടിയിലെ ദുരവസ്ഥ സെക്കൻഡുകൾ മാത്രം നീളുന്ന ഫോൺ കോളിലൂടെ കലക്ട്രേറ്റിൽ അറിയിച്ചത്.