ഇടുക്കി ജില്ലയിലെ മിക്ക പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണയിലാണ്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ഇടുക്കിയില്‍ ദുരന്തനിവാരണ സേനയുടെ സ്‌ഥിരം യൂണിറ്റ് വേണമെന്ന ആവശ്യം ഇത്തവണയും അംഗീകരിച്ചില്ല.
ജില്ലയിൽ കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന പേമാരി ശക്‌തമായി തുടരുന്നു. ഇന്നലെ ജില്ലയിൽ 92.28 മില്ലിമീറ്റർ മഴയാണ് പെയ്‌തത്. ദേവികുളം താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 107.2 മില്ലി മീറ്റർ. തോരാമഴയിൽ പലയിടത്തും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം സ്‌തംഭിച്ചു. ആളപായമുണ്ടായിട്ടില്ലെങ്കിലും പലരും തലനാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്. കാഞ്ചിയാർ വെള്ളിലാംകണ്ടം പടുകയിലും ചെറുതോണി പാണ്ടിപ്പാറയിലും ഉരുൾപൊട്ടി അഞ്ചേക്കറിലെ കൃഷി നശിച്ചു. മഴ ശക്തമാക്കുന്നതോട മഴക്കെടുതികൾ വർധിക്കുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ജില്ലയിലെ 89 ശതമാനം പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചിൽ ഭീഷണിയിലാണ്.
പത്രകുറിപ്പുകളിൽ മാത്രം ജില്ലാ ഭരണകൂടത്തിന്റെ മുൻകരുതൽ നടപടികൾ ഒതുങ്ങിയെന്ന് പരാതിയുണ്ട്. മണ്ണിടിച്ചിൽ സാധ്യതയേറെയുള്ള ദേശീയ, സംസ്ഥാന പാതകളിൽ മുന്നറിയിപ്പ് ബോർഡുകൾ പോലും ഇത്തവണയില്ല. നിരവധി പ്രകൃതിദുരന്തങ്ങള്‍ സംഭവിച്ചിട്ടുള്ള ഇടുക്കിയില്‍ ദുരന്തനിവാരണ സേനയുടെ സ്‌ഥിരം യൂണിറ്റെന്ന ആവശ്യം ഇത്തവണയും തള്ളി. അപകടം നടന്നാല്‍ കൊച്ചിയില്‍ നിന്നും ആരക്കോണത്തു നിന്നുമാണ് സേന എത്തുന്നത്. കിലോമീറ്ററുകള്‍ താണ്ടി സേന ദുരന്തമുഖത്ത് എത്തുമ്പോഴേക്കും മണിക്കൂറുകള്‍ പിന്നിടും. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് അടിയന്തിരസാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കാലവര്‍ഷം ശക്തമാകുന്ന കാലയളവിലെങ്കിലും പ്രത്യേക പരിശീലനം സിദ്ധിച്ച ദുരന്തനിവാരണസേനാംഗങ്ങളെ ജില്ലയില്‍ വിന്യസിക്കുന്നത് ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ സഹായിക്കും.