കടബാധ്യത മൂലം മാതാപിതാക്കൾ ജീവനൊടുക്കിയതോടെ തലചായ്ക്കാൻ ഇടമില്ലാതായ കുട്ടികൾക്ക് സുമനസുകളുടെ കാരുണ്യത്താൽ വീടൊരുങ്ങുന്നു. തൃശൂർ മുളങ്ങിലെ ആവണിയ്ക്കും വൈഗയ്ക്കുമായി നാട്ടുകാർ സ്ഥലം വാങ്ങി നൽകിയത്. വീട് പണി പൂർത്തിയാക്കാനുള്ള പണത്തിനായുള്ള ഓട്ടപ്പാച്ചിലിലാണ് മുളങ്ങ് എന്ന ഗ്രാമം.
ആറാം ക്ലാസുകാരി ആവണിക്കും മൂന്നാം ക്ലാസുകാരി വൈഗയ്ക്കും സന്തോഷത്തിന്റെ ദിനമായിരുന്നു ഇന്നലെ. കാത്തിരിപ്പിനൊടുവിൽ വീടു പണിയാനുള്ള ഭൂമി സ്വന്തം പേരിലായി.രണ്ട് വർഷം മുൻപാണ് ഇവരുടെ മാതാപിതാക്കളായ പനമൂട്ടിൽ സുധീഷും സുരഭിയും കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്. വാടക വീട്ടിൽ താമസിച്ചിരുന്ന ഇവർ തെരുവിലിറങ്ങണ്ട അവസ്ഥയായി. എന്നാൽ തൃശൂരിലെ മുളങ്ങ് ഗ്രാമക്കാർ കുട്ടികൾക്ക് വേണ്ടി കൈ കോർത്തു. കുട്ടികളുടെ അവസ്ഥ മനോരമ ന്യൂസ് വാർത്തയാക്കിയപ്പോൾ നല്ലവരായ പ്രേക്ഷകരും സഹായങ്ങളെത്തിച്ചു. അങ്ങിനെയാണ് നാലര ലക്ഷം മുടക്കി ഭൂമി വാങ്ങിയത്.
നവംബർ ഒന്നിന് പുതിയ വീട് യാഥാർത്ഥ്യമാക്കുകയാണ് അടുത്ത ലക്ഷ്യം. തൊട്ടിപ്പാളിലെ വ്യാപാരി ഊട്ടോളി കൃഷ്ണകുമാർ പകുതി തുക മുടക്കും. കൂടാതെ മൂന്ന് ലക്ഷം രൂപ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. നാട്ടുകാർ നൽകിയിരിക്കുന്ന വാടക വീട്ടിൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് ആവണിയും വൈഗയും ഇപ്പോൾ കഴിയുന്നത്.