സ്കോട്‌ലൻഡിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി വൈദികൻ പുളിങ്കുന്ന് സ്വദേശി ഫാദര്‍ മാർട്ടിൻ സേവ്യർ വാഴച്ചിറയുടെ പോസ്റ്റുമോർട്ടം വൈകുന്നു. പൊലീസിന്‍റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാകാത്തതിനാലാണ് ചൊവ്വാഴ്ച നടക്കുമെന്ന് അറിയിച്ചിരുന്ന പോസ്റ്റുമോർട്ടം നീണ്ടുപോകുന്നത്. അതേസമയം ഫാദര്‍ മാര്‍ട്ടിന്‍ അപകടത്തില്‍പ്പെട്ടതാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന സൂചന.
സ്കോട്ട്ലൻഡില്‍ ഉപരിപഠനത്തിനായി പോയ ഫാദര്‍ മാര്‍ട്ടിന്‍ സേവ്യര്‍ മരിച്ചതായി കഴിഞ്ഞ ശനിയാഴ്ചയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍ മരണകാരണം ഇതുവരെയും വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവൂ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ അന്വേഷണ നടപടികൾ വൈകുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടവും നീളുകയാണ്.നടപടികള്‍ പൂർത്തിയാക്കി പൊലീസ് ഇന്നു മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിട്ടുനൽകിയേക്കും. അതേസമയം ഫാദര്‍ മാർട്ടിൻ അപകടത്തിൽ പെട്ടതാണെന്നു സൂചനകളുണ്ട്. പൊലീസ് അന്വേഷണവും ഈ വഴിക്കു നീങ്ങുന്നതായാണു ലഭിക്കുന്ന വിവരം. ഫാദര്‍ മാർട്ടിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ചു എഡഡിൻബറോയിലെ കോൺസ്റ്റുലേറ്റ് വിദേശകാര്യമന്ത്രാലയത്തിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിലാണ് അപകടമരണമെന്ന സൂചന. എങ്കിലും പോസ്റ്റുമോർട്ടത്തിനുശേഷമോ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. ഇതിനിടെ ബ്രിട്ടനിലെ സീറോമലബാർ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ.സെബാസ്റ്റ്യൻ തുരുത്തിപ്പളളി എന്നിവർ എഡിൻബറ ആർച്ച് ബിഷപ് ലിയോ വില്യമുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. കേസ് അന്വേഷണത്തിന്‍റെ തുടർനടപടികൾ, പോസ്റ്റുമോർട്ടം നടത്തി മൃതദേഹം വേഗത്തിൽ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ തുടങ്ങിയവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പൊലീസ് മാർട്ടിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ചു ബന്ധുക്കളോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. മരണം സംബന്ധിച്ച അന്വേഷണം ഊർജിതമാക്കണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ നേരിൽകണ്ടു ആവശ്യപ്പെട്ടു.