മഴശക്തമായി മണ്ണിടിച്ചിൽ രൂക്ഷമായതോടെ ഇടുക്കിയിൽ പുതുതായി നിർമിച്ച മേൽപ്പാലങ്ങൾ അപകടാവസ്ഥയിൽ. കല്ലാർ പാലത്തിനു പിന്നാലെ വണ്ടിപ്പെരിയാർ പാലത്തിന്റെ അപ്രോച്ച് റോഡും തകർന്നു. മണ്ണിടിച്ചിൽ തുടരുന്നതിനാൽ പാലത്തിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
ഫെബ്രുവരിയിലാണ് പെരിയാർ നദിക്ക് കുറുകെ 104 മീറ്റർ നീളത്തിൽ നിർമിച്ച പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അപകടാവസ്‌ഥയിലായിരുന്ന പാഴയപാലത്തിനു സമാന്തരമായിട്ടായിരുന്നു പുതിയ പാലത്തിന്റെ നിർമാണം. ആറേമുക്കാൽ കോടി രൂപ പാലത്തിനും അപ്രോച്ച് റോഡിനുമായി ചെലവഴിച്ചു. പാലവുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനു പുറമെ മഴവെള്ളം ശക്തമായി ഒലിച്ചിറങ്ങിയതുമാണ് മണ്ണിടിയാൻ കാരണമായത്. ഇതോടെ റോഡിൽ ഗർത്തം രൂപപ്പെട്ടു. പാലത്തിൽ നിറയുന്ന മഴവെള്ളം നിലവിൽ ഈ ഗർതത്തിലൂടെയാണ് ഒലിച്ചിറങ്ങുന്നത്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. പുതിയ പാലത്തിലൂടെ ഒരു വശത്തു നിന്നുഉള വാഹനങ്ങൾ മാത്രമാണ് നിലവിൽ കടത്തിവിടുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ദേശീയ പാത വിഭാഗം അധിക്യതർ അടുത്ത് ദിവസം സ്ഥലതെത്തും. കഴിഞ്ഞ ദിവസം കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിലെ കല്ലാർ പാലത്തിന്റെ അപ്രോച്ച് റോഡും തകർന്നിരുന്നു. അശാസ്ത്രീയമായി നിർമാണമാണ് പാലങ്ങളുടെ തകർച്ചയ്ക്ക് കാരണമെന്നാണ് ആരോപണം.