കാഞ്ഞിരപ്പള്ളിയ്ക്ക് സമീപം ചിറക്കടവ് മൂന്നാം മൈലിൽ സ്കൂൾ ബസിന്റെ മുകളിലേക്ക് വൻമരം കടം പുഴകി വീണു. ബസിലുണ്ടായിരുന്ന ഇരുപത് വിദ്യാർഥികൾ അൽഭുതകരമായി രക്ഷപ്പെട്ടു. അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ ഒമ്പതരയോടെ സ്കൂളിലേക്ക് വിദ്യാർഥികളുമായി വരുമ്പോൾ മൂന്നാം മൈലിൽ വെച്ചാണ് മരം കടപുഴകി വീണത്. റോഡിന് കുറുകെ വാഹനത്തിന്റെ മുകളിലേക്ക് വീണ മരം സമീപത്തെ കെട്ടിടത്തിൽ തങ്ങി നിന്നതിനാൽ അപകടം ഒഴിവാകുകയായിരുന്നു. മരച്ചില്ലകൾ വൈദ്യുതി ലൈനിൽ വീണെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. ഈ സമയം എൽ.പി, യു.പി വിഭാഗങ്ങളിലെ ഇരുപത് വിദ്യാർഥികൾ ബസിലുണ്ടായിരുന്നു..ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ വിദ്യാർഥികളെ സുരക്ഷിതമായി ബസിൽ നിന്നു പുറത്തിറക്കി.സംഭവമറിഞ്ഞ് രക്ഷിതാക്കളും സ്ഥലത്ത് പാഞ്ഞെത്തി. അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കലക്ടറുടെ ഉത്തരവുണ്ടായിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്ന് മരം മുറിച്ചു മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സമീപത്ത് തന്നെ അപകട ഭീഷണിയിലായ മറ്റൊരു മരവും നില നിൽക്കുന്നുണ്ട്. ഇതും ഏതു നിമിഷവും നിലംപതിക്കുന്ന അവസ്ഥയിലാണ്.