കാലവർഷം ശക്തമായതോടെ ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു. രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി ഉയർന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ തേക്കടിയിലെ ബോട്ടിങ് പുനരാരംഭിച്ചു.
ഇടുക്കി ജില്ലയിൽ ശനിയാഴ്ചയാണ് കാലവർഷം ശക്തിപ്രാപിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ജില്ലയിൽ പെയ്‌തത് 53 മില്ലി മീറ്റർ മഴ. ഹൈറേഞ്ചിലും ലോ റേഞ്ചിലും മഴ തിമിർത്ത് പെയ്തതോടെ പുഴകൾ നിറഞ്ഞൊഴുകി വെള്ളച്ചാട്ടങ്ങളും സജീവമായി. വൃഷ്ടി പ്രദേശങ്ങളിലും മഴ നിലയ്ക്കാതെ പെയ്തതോടെ അണക്കെട്ടുകളിലും ജലനിരപ്പുയർന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2302.3 അടിയിലെത്തി. ഇന്നലെ ഇടുക്കി റിസർവ്വയറിൽ 15 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ് ഒഴുകി എത്തിയത്.
എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ അണക്കെട്ടിൽ 17 അടി വെള്ളം കുറവാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിലും കാര്യമായ വർധനയുണ്ടായി. നിലവിൽ 109.6 അടിയാണു ജലനിരപ്പ്. ഇതോടെ കഴിഞ്ഞ ഒരു മാസമായി നിർത്തി വച്ചിരുന്ന ബോട്ടിങ് പുനരാരംഭിച്ചു. ചെറിയ ബോട്ടുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത്. തുറമുഖവകുപ്പ് നടത്തിയ പരിശോധനയിൽ ബോട്ടിങിന് സുരക്ഷിതമായ ജലനിരപ്പ് 112 അടിയാണ്. വലിയ ബോട്ടുകൾ സർവീസ് പുനരാരംഭിക്കും.
തടാകത്തിൽ ഉയർന്നു നിൽക്കുന്ന മരക്കുറ്റികളും കനാലിൽ രൂപപ്പെട്ടിരിക്കുന്ന മണൽ തിട്ടകളും ബോട്ട് യാത്രയ്‌ക്ക് ഭീഷണിയാണ്. അതിനാൽ ബോട്ടിൽ പ്രവേശിപ്പിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ തുടരും. ജില്ലയിൽ മഴ ശക്‌തമായ സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനു സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ രാത്രി കാല യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസും നിർദേശിച്ചു.