വൈപ്പിൻ ചെറായിയിൽ ചുഴലിക്കാറ്റിൽ വീട് തകർന്ന് ഒരുമരണം. ഈ ഭാഗത്ത് ഒട്ടേറെ വീടുകൾ കാറ്റിൽ തകർന്നു. മുനമ്പത്തും കാറ്റ് വൻനാശം വിതച്ചു.
പുലർച്ച മൂന്നരയോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റിലാണ് ചെറായി ബീച്ചിനോട് ചേർന്നുള്ള വീട് പൂർണമായും തകർന്നത്. ഈ സമയം വീട്ടിനുള്ളിലുണ്ടായിരുന്നു എഴുപത്തിരണ്ടുകാരിയായ അംബിക തകർന്നുവീണ മേൽക്കുരയ്ക്ക് അടിയിൽപ്പെട്ടു. നാട്ടുകാർ ഉടനടി അംബികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തുമിനിറ്റോളം നീണ്ടു നിന്ന ചുഴലിക്കാറ്റിൽ സമീപത്തുള്ള രണ്ടു വീടുകളും കാറ്റിൽ തകർന്നു. ഈ ഭാഗത്തുള്ള റിസോർട്ടുകളുടെ മേൽക്കുരകളും കാറ്റിൽ പറന്നുപോയി. ഇവിടെ ഒട്ടേറെ വൃക്ഷങ്ങളും ഒടിഞ്ഞുവീണു. ഇത് ഗതാഗത തടസവുമുണ്ടാക്കി.
ചെറായി രാമവർമ സ്കൂളിന് സമീപമുള്ള മുസ്ലീംപള്ളിയും വർക്ക് ഷോപ്പും കാറ്റിൽ തകർന്നു. മുനമ്പം ഹാർബറിലും കാറ്റ് വൻനാംശം വിതച്ചു.