നാടെങ്ങും പനി പടരുമ്പോൾ പൊതുജനാരോഗ്യത്തിന് പുല്ലുവില കൽപിച്ച് ഇടുക്കി ജില്ലയിലെ കരുണാപുരം പഞ്ചായത്ത്. പഞ്ചായത്ത് ഓഫിസിലെ സെപ്റ്റിക് ടാങ്ക്പൊട്ടി കക്കൂസ് മാലിന്യവും മലിന ജലവും റോഡിലേക്ക് ഒഴുകുന്നു. മഴശക്തമായതോടെ ശുചിമുറി മാലിന്യങ്ങൾ സമീപത്തെ കുടിവെള്ള സ്രോതസ്സുകളിലേക്കും ഒഴുകിയിറങ്ങുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് കരുണാപുരം പഞ്ചായത്ത് ഓഫിസിൽ നിന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെ പുറത്തേക്കൊഴുകുന്നത്. റോഡിലൂടെ ഒലിച്ചിറങ്ങുന്ന മാലിന്യം മഴപെയ്തതോടെ കൂട്ടാർ ടൗണാകെ നിറഞ്ഞു. കുടുംബശ്രീ ഓഫിസിന് മുന്നിലും ഓട്ടോ സ്റ്റാൻഡിലും മലിനജലം തളംകെട്ടി നിൽക്കുന്നു. നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും ഭരണസമിതിക്ക് കുലുക്കമില്ല. മഴ ശക്തമായതോടെ ശുചിമുറി മാലിന്യം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലേക്ക് ഒഴുകിയെത്തി.
സെപ്റ്റിക് ടാങ്ക് നിറഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളെ എത്തിച്ച് ടാങ്ക് വൃത്തിയാക്കി. ഇതിന് പിന്നാലെയാണ് മാലിന്യം വീണ്ടും റോഡിലേക്കൊഴുകിയത്. പ്രദേശത്ത് പകർച്ചവ്യാധികൾ പടർന്ന് പിടിക്കാൻ സാധ്യതയേറെയാണ്. പഞ്ചായത്ത് ഓഫിസിനു മുന്നിൽ സമരമിരിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.