കുന്നംകുളത്ത് കനത്ത മഴയോടപ്പമുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശം. ആർത്താറ്റ്, കുന്നംകുളം, ചെമ്മണ്ണൂർ, മറ്റം എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. ആർത്താറ്റ് സെന്റ്.മേരീസ് ഒാർത്തഡോക്സ് കത്രീഡൽ, ഹോളിക്രോസ് പള്ളി, സെന്റ്തോമസ് പള്ളി, സെന്റ്തോമസ് എൽപി സ്കൂൾ എന്നിവയ്ക്ക് നാശമുണ്ടായി. ഇവയുടെ മേൽക്കൂരയിലെ ഒാടുകൾ നിലംപതിച്ചു. പള്ളികക്കത്തേയ്ക്കും ഒാടുകൾ ചിതറി.
ആർത്താറ്റ് സെന്റ്.മേരീസ് ഒാർത്തഡോക്സ് കത്രീഡലിന്റെ മേൽക്കൂരയിലെ ഒാടുകൾ വീണ് 15 പേർക്ക് പരുക്കേറ്റു. പള്ളിയുടെ മതിലിന്റെ ഒരു വശം തകരുകയും ചെയ്തു. പള്ളിയിലും പരിസരത്തും നിന്നിന്നിരുന്ന 15 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച കുർബാന കഴിഞ്ഞ് ആൾക്കാർ പുറത്തിറങ്ങിയ സമയമായതിനാൽ വലിയ ദുരന്തം ഒഴിവായി.
കുന്നംകുളത്ത് പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ഒട്ടേറെ വാഹനങ്ങൾക്ക് നാശം സംഭവിച്ചു. വൈദ്യുതി ലൈനുകൾ പൊട്ടിവീണത് പലയിടത്തും വൈദ്യുതി തടസത്തിന് കാരണമായി. രാവിലെ പതിനൊന്നരയോടെയാണ് ശക്തമായ കാറ്റ് വീശിയത്. എസിടിഎസ് പ്രവർത്തകർ ആംബുലൻസുമായെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.