തൃശൂർ മതിലകത്തെ ബി.ജെ.പി പ്രവർത്തകരുടെ കള്ളനോട്ടടിയിൽ ഉന്നതതല അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു. ബി.ജെ.പിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് സി.പി.ഐയും കോൺഗ്രസും ആവശ്യപ്പെട്ടു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നൂവെന്ന് ബി.ജെ.പിയും പ്രതികരിച്ചു.
കൊടുങ്ങല്ലൂരിലെ നേതാക്കളായ രാജീവ് ഏരാശേരിയും രാഗേഷും വീട്ടിൽവച്ച് കള്ളനോട്ടടിച്ച് വിതരണം ചെയ്തതായി തെളിഞ്ഞതോടെ പാർട്ടി പരിപാടികളിൽ ബി.ജെ.പി ചെലവഴിക്കുന്ന പണത്തിന്റെ സ്ത്രോതസ് അന്വേഷിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇടക്കിടെയുണ്ടാകുന്ന സംഘർഷങ്ങൾ കൊടുങ്ങല്ലൂരിലെ സമാധാന അന്തരീക്ഷം തകർത്തിരുന്നു. ഇതിൽ കള്ളനോട്ടിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐയുടെ കയ്പമംഗലം എം.എൽ.എ ഇ.ടി.ടൈസൺ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
നിലവിലെ അന്വേഷണം തുടർന്നാൽ കള്ളനോട്ടിന് പിന്നിലെ ഉന്നതരുടെ പങ്ക് കണ്ടെത്തില്ലെന്ന് കോൺഗ്രസും കുറ്റപ്പെടുത്തി. എന്നാൽ കേസിലെ പ്രതിയായ രാജീവ് ഡി.വൈ.എഫ്.ഐ നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ പ്രദർശിപ്പിച്ച് രാജീവിന് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് തിരിച്ചടിക്കാനായി ബി.ജെ.പി ശ്രമം. നാല് ദിവസമായിട്ടും ഒളിവിലുള്ള ഒ.ബി.സി മോർച്ച നേതാവിന് പിടികൂടിയിട്ടില്ല.