കോളജ് പ്രവേശനത്തിനുള്ള പട്ടികയിൽ ഒന്നാമതെത്തിയ വിദ്യാർഥിക്ക് സർക്കാർ കോളജിൽ പ്രവേശനം നിഷേധിച്ചതായി പരാതി. സ്വഭാവ സർട്ടിഫിക്കറ്റിൽ തൃപ്തികരം എന്ന് രേഖപ്പെടുത്തിയെന്ന കാരണം പറഞ്ഞാണ് തൃശൂർ കുട്ടനല്ലൂർ ഗവൺമെന്റ് കോളജില്‍ രോഹിത് വെമൂല സമരത്തിലടക്കം പങ്കെടുത്ത വിദ്യാർഥിക്ക് ബിരുദ പ്രവേശനം നിഷേധിച്ചത്. എന്നാൽ പ്രവേശനം നിഷേധിച്ചില്ലെന്നും സ്വഭാവ സർട്ടിഫിക്കറ്റിൽ വിശദീകരണം തേടുകയാണ് ചെയ്തതെന്നും കോളജ് പ്രിൻസിപ്പൽ പറഞ്ഞു.
പൂങ്കുന്നം സ്വദേശി ഗൗതം.ഹൈദരാബാദ് േകന്ദ്ര സർവകലാശാലയിലാണ് പഠിച്ചിരുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ പഠനം ഉപേക്ഷിച്ച് കാലിക്കറ്റ് സർവകലാശാലയിൽ ഇംഗ്ളീഷ് ബിരുദത്തിന് അപേക്ഷ നൽകി. ഏകജാലക പ്രവേശനത്തിലെ അലോട്ട്മെന്റ് ലിസ്റ്റിൽ ഒന്നാം റാങ്കോടെ കുട്ടനെല്ലൂർ സി. അച്യുതമേനോൻ സർക്കാർ കോളജിൽ പ്രവേശനത്തിന് അർഹത നേടി. പക്ഷെ പ്രവേശനം നൽകാൻ കോളജ് പ്രിൻസിപ്പൽ തയാറല്ല. കാരണം ഗൗതമിന്റെ സ്വഭാവ സർട്ടിഫിക്കറ്റിൽ സാറ്റിസ്ഫാക്ടറി അഥവാ തൃപ്തികരമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉപരിപഠനത്തിന് തടസമില്ലെന്ന് സ്വഭാവ സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ രീതി പ്രകാരം തൃപ്തികരമെന്ന് രേഖപ്പെടുത്തിയാൽ മോശമെന്നാണ് അർത്ഥമെന്നാണ് പ്രിൻസിപ്പലിന്റെ വാദം. ഇതിനെതിരെ സർവകലാശാലക്ക് പരാതി നൽകാനാണ് രോഹിത് വെമൂല മരണത്തെ തുടർന്നുള്ള സമരങ്ങളൽ പങ്കെടുത്തിട്ടുള്ള ഗൗതമിന്റെ തീരുമാനം. എന്നാൽ സ്വഭാവ സർട്ടിഫിക്കറ്റിൽ വിശദീകരണം തേടുക മാത്രമാണ് ചെയ്തതെന്നും അപ്പോൾ വിദ്യാർഥി സ്വയം പ്രവേശനം വേണ്ടെന്ന് വയ്ക്കുകയായിരുന്നൂവെന്നുമാണ് കോളജിന്റെ വിശദീകരണം.