സംസ്ഥാനത്ത് പകർച്ചപനി നിയന്ത്രണാധീതമായി പടരുമ്പോഴും സാധാരണക്കാരന് തുണയാകാതെ സർക്കാർ ആശുപത്രികൾ. എറണാകുളം ജില്ലയിലെ ഭൂരിഭാഗം പ്രാഥമിക, സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും ചികിത്സിക്കാൻ മതിയായ ഡോക്ടർമാരില്ല. ഉച്ചകഴിഞ്ഞാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ
മുളന്തുരുത്തി സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ നഴ്സിനാണ് രോഗികൾ ദൈവത്തിന്റെ സ്ഥാനം കൽപിക്കുന്നത്. ഇവിടെ കിടത്തി ചികിത്സയിലുള്ള രോഗികള്‌ക്ക് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ പിറ്റേന്ന് രാവിലെ ഒൻപത് മണിവരെ ഏത് അടിയന്തരസാഹചര്യങ്ങളിലും ആശ്രയം ഏക നഴ്സ് മാത്രം. ഡെങ്കിപനി വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ആശുപത്രിയിലെ കൊതുക് വലയക്കുള്ളിൽ കഴിയുന്നവരുമുണ്ട് മുളന്തുരുത്തി ആശുപത്രിയിൽ. കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്താനുള്ള സൗകര്യവും ഇവർക്ക് ഈ ആശുപത്രിയിൽ ലഭ്യമല്ല. എൻ എച്ച് എമ്മിൽ നിന്നുള്ളതടക്കം നാല് ഡോക്ടർമാരാണ് ഇവിടെയുള്ളത്. പക്ഷേ നാല് പേരും ഉച്ചയ്ക്ക് മൂന്ന് മണിയോടെ സ്ഥലം വിടും. പിന്നീട് എത്തുന്ന രോഗികൾക്ക് ആശ്രയം താലൂക്ക് , ജില്ലാ ആശുപത്രികൾ മാത്രം.
ജില്ലയിലെ കിടത്തി ചികിത്സയുള്ള മുഴുവൻ സാമൂഹ്യാരോഗ്യകേന്ദ്രങ്ങളുടേയും സ്ഥിതി സമാനം തന്നെ. മുൻപെങ്ങുമില്ലാത്തവിധം നാടും നഗരവും പകർച്ചവ്യാധിയുടെ പിടിയിൽ അമർന്നിട്ടും പ്രാഥമിക തലത്തിൽ ചികിത്സാസൗകര്യം ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് തയാറായിട്ടില്ല.