തൃശൂരിലെ മണ്ണുത്തി വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് അഭിഭാഷക കമ്മീഷന്റെ റിപ്പോർട്ട്. കാൽനടയാത്രക്കുള്ള സൗകര്യം ഏർപ്പെടുത്തിയില്ലെന്നും സർവീസ് റോഡുകളിൽ അപകടാവസ്ഥയെന്നും വിമർശനം. കൂടുതൽ അടിപ്പാതകൾ നിർമിക്കണമെന്നും നിർദേശം.
മണ്ണുത്തി വടക്കഞ്ചേരി ആറുവരിപ്പാതയിൽ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം മൂലം അപകടങ്ങൾ പെരുകുന്നതായുള്ള പരാതിയെ തുടർന്ന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനാണ് നിർമാണത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരും നാട്ടുകാരും അപകടത്തിൽപ്പെടാനുള്ള ഒട്ടേറെ സാധ്യതകൾ നിലനിൽക്കുന്നതായും കമ്മീഷൻ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫ്ളൈ ഓവറും കലുങ്കുകളും നിർമിക്കുന്ന സ്ഥലങ്ങളിൽ യാത്രക്കാരുടെ മുകളിലേക്ക് ഇടിഞ്ഞ് വീഴാതിരിക്കുന്ന സംവിധാനങ്ങൾ പോലുമില്ല. നിർമാണം നടക്കുന്ന റോഡുകളിൽ കൃത്യമായ ദിശാസൂചികയോ മുന്നറിയിപ്പ് ബോര്ഡുകളോ ഇല്ല.
പലയിടങ്ങളിലും നാട്ടുകാർക്ക് റോഡ് മുറിച്ച് കടക്കാൻ മാർഗമില്ല. സർവീസ് റോഡുകളുടെ വശങ്ങളിലെ ആഴമേറിയ കുഴികൾ അടച്ചിട്ടില്ല. അശാസ്്ത്രീയമായ നിർമാണം മൂലം ഒട്ടേറെ വീടുകളിൽ വെള്ളം കയറിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിൽ റോഡ് മുറിച്ച് കടക്കാൻ അടിയന്തിരമായി സംവിധാനമൊരുക്കണം. റോഡിലുട നീളം ദിശാസൂചികളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം. അപകടങ്ങളൊഴിവാക്കാൻ പൊലീസ് കാവലേർപ്പെടുത്തുന്നതടക്കം ഒട്ടേറെ നിർദേശങ്ങളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിന്റെ പരാതിയെ തുടർന്ന് അഡ്വ. കെ. ആർ. സുനിലിന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.കേസിൽ അടുത്തയാഴ്ച കോടതി വിധി പറയും.