മാന്നാർ ∙ എപിഎൽ കാർഡുടമയായ ചെന്നിത്തല ചെറുകോൽ കണ്ണമ്പള്ളിൽ വീട്ടിൽ രാജന്റെ റേഷൻ കാർഡ് പുതിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭാര്യയുടെ പേരിൽ മുൻഗണനാ വിഭാഗത്തിലായപ്പോൾ സന്തോഷത്തിലായിരുന്നു ആ കുടുംബം. എന്നാൽ കഴിഞ്ഞ ദിവസം റേഷൻ കാർഡ് കയ്യിൽ കിട്ടിയപ്പോൾ രാജന്റെ വിവാഹിതയായ മകൾ കന്യാസ്ത്രീയായ മകനായി. തീർന്നില്ല; കാർഡുടമയായ രാജന്റെ ഭാര്യ പൊന്നമ്മയ്ക്കു ഗൃഹഭരണമായിരുന്നതു ഇപ്പോൾ കൊല്ലപ്പണിയും മരപ്പണിക്കാരനായ രാജന്റെ തൊഴിൽ കരിങ്കൽപ്പണിയുമായി.
ഒരു വരുമാനവുമില്ലാത്ത രോഗിയായ കാർഡുടമയക്ക് 300 രൂപ വരുമാനമാണു സിവിൽ സപ്ലൈസ് നിശ്ചിച്ചു കാർഡിൽ അടിച്ചു കൊടുത്തിരിക്കുന്നത്. രാജൻ കാർഡുമായി സപ്ലൈ ഓഫിസറുമായി ബന്ധപ്പെട്ടപ്പോൾ തെളിവുകൾ ഹാജരാക്കുവാൻ ആവശ്യപ്പെട്ടു മടക്കി അയയ്ക്കുകയായിരുന്നു. ഇനി അക്ഷയാ സെന്ററുകളിലും റവന്യു അധികാരികളുടെയും കനിവുണ്ടായാലെ രാജനും കുടുംബത്തിനും ശരിയായ കാർഡ് ലഭിക്കുകയുള്ളു. ഇങ്ങനെ നിരവധി തെറ്റുകൾ കടന്നുകൂടിയ കാർഡാണ് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം റേഷൻ ഗുണഭോക്താക്കൾക്കു ലഭിച്ചത്.