കൊച്ചി∙ എസിയിൽ ഭർത്താവും റിസർവഡ് കോച്ചിൽ ഭാര്യയും ടിടിഇ (ട്രാവലിങ് ടിക്കറ്റ് എക്സാമിനർ), ഇന്നലെ ഉച്ചയ്ക്കു മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസിന്റെ എറണാകുളം മുതൽ നാഗർകോവിൽ വരെയുളള യാത്രയാണ് ആലുവ തോട്ടമുഖം സ്വദേശികളായ എം.കെ.വികാസിനും ഭാര്യ പി.പി.രഞ്ജുഷയ്ക്കും വീട്ടുകാര്യമായി മാറിയത്.
മൂന്ന് എസി ചെയർ കാറും മൂന്നു റിസർവഡ് കോച്ചുകളുമുള്ള പരശുറാമിൽ രണ്ടു ടിടിഇമാരാണുള്ളത്. എറണാകുളം നോർത്ത് ഡിപ്പോയിലെ ടിടിഇമാരാണു വികാസും രഞ്ജുഷയും. ഇരുവരും രണ്ടു വർഷത്തെ ഇടവേളയിലാണു റെയിൽവേയിൽ ചേർന്നത്. 2005ൽ വിവാഹിതരായെങ്കിലും ഒരു ട്രെയിനിൽ ജോലി ചെയ്യാൻ അവസരം ലഭിക്കുന്നത് ഇതാദ്യം.
നാഗർകോവിലേക്കു ഒരുമിച്ചു പോയെങ്കിലും തിരികെ രണ്ടു ട്രെയിനുകളിലായാണു ഇരുവരും മടങ്ങുക. ട്രെയിനിൽ എസിയിൽ ജോലി ചെയ്യുന്ന സീനിയർ ടിടിഇയെ ബാറ്റിങ് ചാർജ് എന്നാണു വിശേഷിപ്പിക്കുക. ട്രെയിനിൽ എന്ത് സംഭവിച്ചാലും ടിടിഇമാർ റിപ്പോർട്ട് ചെയ്യുക ബാറ്റിങ് ചാർജിനാണ്. വീട്ടിലെ ബാറ്റിങ് ചാർജ് തന്നെ ട്രെയിനിലും ബാറ്റിങ് ചാർജായി വന്നതിന്റെ ആഹ്ളാദത്തിലായിരുന്നു രഞ്ജുഷ.