അമ്പലപ്പുഴ ∙ മിന്നലായെത്തിയ ദുരന്തത്തിൽ നിന്നു കരകയറാനാകാതെ ക്ലേശിക്കുകയാണ് ഒരു നാലാം ക്ലാസുകാരനും കുടുംബവും. ഇളയ സഹോദരനോടൊപ്പം വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കഴിഞ്ഞ 22ന് ആണു പുന്നപ്ര കണിച്ചുകാട് വീട്ടിൽ പരേതനായ ജയരാജിന്റെയും സബിതയുടെയും മൂത്ത മകൻ അനുരാജിനു (10) മിന്നലേറ്റത്. തലയ്ക്കു ഗുരുതര പരുക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. അപകടത്തിൽ കുടുംബനാഥൻ നഷ്ടമായതിന്റെ ആഘാതത്തിനിടയിലാണു മിന്നൽ ഇരട്ടദുരിതം സൃഷ്ടിച്ച് ഇടിച്ചിറങ്ങിയത്.
പിതാവ് ജയരാജ് കഴിഞ്ഞ ഡിസംബർ 31ന് ആണു വാഹനാപകടത്തിൽ മരിച്ചത്. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തു കുടുംബം പോറ്റുകയായിരുന്നു സബിത. ഇതിനിടെയാണു മകനുണ്ടായ ദുരിതം. മകന്റെ അരികിൽ നിൽക്കുന്ന സബിതയ്ക്കു ജോലിക്കു പോകാൻ സാധിക്കുന്നില്ല. മന്ത്രി ജി. സുധാകരന്റെ ഇടപെടലിനെ തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ മെച്ചപ്പെട്ട ചികിൽസ ഉറപ്പാക്കി. മുഖ്യമന്ത്രിയുടെ ചികിൽസാ സഹായത്തിനും മന്ത്രി കത്തു നൽകിയിട്ടുണ്ട്.
അനുരാജ് പഠിക്കുന്ന പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠികളും അധ്യാപകരും തുക സ്വരൂപിച്ചു കുടുംബത്തിനു നൽകാനുള്ള ശ്രമത്തിലാണ്. തുടർ ചികിൽസയ്ക്കായി നാലു ലക്ഷം രൂപയ്ക്കു മേൽ ചെലവു വരുമെന്നാണു ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. സുമനസ്സുകളുടെ സഹായം മാത്രമാണ് ഇനി പ്രതീക്ഷ. സബിതയുടെ പേരിൽ എസ്ബിഐ ആലപ്പുഴ ശാഖയിൽ 33509996826 നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ് കോഡ്: എസ്ബിഐഎൻ0003106. ഫോൺ: 99616 16076.