ഇടുക്കിയിലെ ശീതകാലപച്ചക്കറികൾ പൂർണമായും ഹോർട്ടികോർപ്പ് മുഖേന സംഭരിക്കാൻ സർക്കാർ തീരുമാനം. ദിവസേന സംഭരിക്കുന്ന പച്ചക്കറികളുടെ വില കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ അതാത് ദിവസം നിക്ഷേപിക്കും. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കും ഹോർട്ടികോർപ്പിൽ നിന്ന് പച്ചക്കറി ശേഖരിക്കണമെന്നും നിർദേശമുണ്ട്.
ഹോർട്ടികോർപ്പിന്റെ അവഗണനമൂലം കടക്കെണിയിലായ ഇടുക്കിയിലെ ശീതകാലപച്ചക്കറി കർഷകരുടെ ജീവിത ദുരിതം മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. പച്ചക്കറി സംഭരിക്കാതെയും ന്യായവില നിഷേധിച്ചും വർഷങ്ങളായി തുടരുന്ന അവഗണനയ്ക്ക് വിരാമമിടുന്നതാണ് കൃഷിവകുപ്പിന്റെ പുതിയ പദ്ധതികൾ. ഓണക്കാലത്ത് മാത്രമല്ല ദിവസേന വട്ടവട, കാന്തല്ലൂർ മേഖലകളില്‍ നിന്നുള്ള പച്ചക്കറികൾ ഹോർട്ടികോർപ്പ് മുഖേന സംഭരിക്കാനാണ് തീരുമാനം. നാല് റീജണല്‍ മാനേജര്‍മാർക്കാണ് ഇതിന്റെ ചുമതല. ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ. സ്റ്റാളുകൾ വഴി പച്ചക്കറി വിറ്റഴിക്കും. സ്കൂളുകളിലും ഹോർട്ടികോർപ്പ് പച്ചക്കറിയെത്തിക്കും.
വ്യാപാരികൾക്കും വിഷരഹിത പച്ചക്കറികൾ ഹോർട്ടികോർപ്പിൽ നിന്ന് നേരിട്ട് സംഭരിക്കാം. സംഭരിക്കുന്ന പച്ചക്കറികൾക്ക് ന്യായവില ഉറപ്പാക്കി ആ തുക കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ രണ്ട് ദിവസത്തിനുള്ളിൽ നികഷേപിക്കാനാണ് തീരുമാനം. ഓണം ലക്ഷ്യമിട്ടിറക്കുന്ന കൃഷിക്ക് സബ്സിഡി നൽകാനുള്ള കൃഷി വകുപ്പിന്റെ തീരുമാനം തമിഴ്നാട്ടിലെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷിക്കും.