സ്വകാര്യവ്യക്തി കൈവശം സൂക്ഷിച്ച ആനക്കൊമ്പുകൾ കൊച്ചിയിൽ പിടികൂടി. വൈൽഡ്്ലൈഫ് ക്രൈം കൺട്രോള്‍ ബ്യൂറോയും വനംവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മാൻ കൊമ്പും ചന്ദനമുട്ടികളും ഇവിടെ നിന്ന് പിടികൂടി.
കൊച്ചി കടവന്ത്രയിൽ കുടുംബസമേതം താമസിക്കുന്ന മനീഷ് ഗുപ്ത എന്നയാളുടെ വീട്ടിൽ വൈകിട്ടോടെയാണ് തീർത്തും അപ്രതീക്ഷിതമായി ഉദ്യോഗസ്ഥസംഘംപരിശോധനക്ക് എത്തിയത്. വന്യമൃഗ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസിയായ വൈൽഡ്്ലൈഫ് ക്രൈം കൺട്രോള്‍ ബ്യൂറോയുടെ കൊച്ചിയിലെ ഓഫീസിൽ ലഭിച്ച വിവരത്തെ തുടർന്നായിരുന്നു നടപടി. സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഒപ്പം കൂട്ടിയായിരുന്നു പരിശോധന. രണ്ട് ആനക്കൊമ്പുകൾ കണ്ടെത്തിയെങ്കിലും ഇവയുടെ ഉറവിടം തൃപ്തികരമായി വിശദീകരിക്കാൻ വീട്ടുകാർക്കായില്ല. ആലുവയില്‍ ഒരാൾ വളർത്തിയ ആനയുടേതാണ് എന്ന് പറഞ്ഞെങ്കിലും ആനക്കൊമ്പുകൾ നിയമപ്രകാരം കൈമാറ്റം നടത്തുമ്പോൾ സൂക്ഷിക്കേണ്ട രേഖകളൊന്നും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല.
ഇവിടെ തന്നെ കണ്ടെത്തിയ മാൻ കൊമ്പിന്റെയും ചന്ദനമുട്ടികളുടെയും കാര്യത്തിലും വീട്ടിൽ ഉണ്ടായിരുന്നവരുടെ വിശദീകരണം നിയമപ്രകാരം നിലനിൽക്കുന്നതല്ല. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥർ ഇവ കസ്റ്റഡിയിലെടുത്തു. വീട്ടുടമസ്ഥനായ മനീഷ് ഗുപ്ത സ്ഥലത്ത് ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്യാനായി ഹാജരാകാൻ ഇയാൾക്ക് നിർദേശം നൽകി. സൂക്ഷിക്കാവുന്ന പരിധിയിലധികം വിദേശമദ്യം വീട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വന്യജീവിസംരക്ഷണ നിയമപ്രകാരവും എക്സൈസ് നിയമം പ്രകാരവും കേസ് വരും. കൂടുതൽ അന്വേഷണവും പരിശോധനകളും അടുത്ത ദിവസങ്ങളിൽ ഉണ്ടാകും.