യോഗാദിനത്തിലെ വേറിട്ട ഒരുകാഴ്ചയാണ് ഇനി. വെള്ളത്തിൽ പൊങ്ങിക്കിടന്നാണ് തൃശൂരിലെ വ്യാപാരിയായ പി. എസ്. അനന്തനാരായണൻ യോഗ ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ജലശയനം മണിക്കൂറുകളോളം നീണ്ട് നിൽക്കും.
ആഴമേറിയ കുളത്തിൽ, വെള്ളത്തെ മെത്തയാക്കി മലർന്ന് കിടക്കുക. അതും മണിക്കൂറോളം. ഇങ്ങിനെ ജലശയനം നടത്തി യോഗ ചെയ്തായിരുന്നു തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിലെ പലചരക്ക് വ്യാപാരിയായ പി.എസ്. അനന്തനാരായണന്റെ യോഗാദിനാചരണം. പദ്മാസനത്തിൽ തുടങ്ങി മൽസ്യാസനം പർവതാസനം വൃക്ഷാസനം ശവാസനം എന്നിങ്ങിനെ ഘട്ടം ഘട്ടമായി യോഗ പുരോഗമിക്കുമ്പോളും അനന്തനാരായണൻ വെള്ളത്തിൽ ഇങ്ങിനെ തുടരും.
മൂന്നാം വയസിൽ യോഗ അഭ്യസിച്ച് തുടങ്ങിയ അനന്തനാരായണൻ നാൽപത് വർഷമായി ജലശയനം നടത്താറുണ്ട്. യോഗാഭ്യാസത്തിൽ ഏറ്റവും കൂടുതൽ ഊർജ്ജം പകർന്ന് നൽകുന്നതാണ് ജലശയനമെന്നാണ് ആർ.എസ്.എസ് പ്രചാരകൻ കൂടിയായ ഇദേഹത്തിന്റെ പക്ഷം. ഒട്ടേറെപ്പേർക്ക് യോഗാ ക്ളാസ് എടുക്കുന്ന ഇദേഹം കൈലാസത്തിലെ മാനസസരോവറിലെ കൊടുംതണുപ്പ് നിറഞ്ഞ വെള്ളത്തിൽ വരെ ജലശയനം നടത്തിയിട്ടുണ്ട്.