നാട്ടിലെങ്ങും പകർച്ചവ്യാധി പടരുമ്പോൾ മാലിന്യ നീക്കം നിലച്ച് തൃക്കാക്കര നഗരസഭ. മാലിന്യം നിറഞ്ഞതിനാല്‍ കാക്കനാടിനടുത്ത് കുന്നുംപുറത്തെ പൊതുമരാമത്ത് റോഡ് അടച്ചു. കാക്കനാട്ടുള്ള സർക്കാർ ഭൂമിയിലെല്ലാം മാലിന്യം കുന്നുകൂടി.
പനി പടരുന്ന കാലത്ത് ഒരു വാർഡ് കൗൺസിലറുടെ ഗതികേടാണ് ഇക്കാണുന്നത്. പൊതുവഴി മാലിന്യകൂനയായി മാറിയപ്പോൾ രോഗം തടയാൻ കൗൺസിലർക്ക് ഈ മാർഗം മാത്രമേ സ്വീകരിക്കാൻ കഴിഞ്ഞുള്ളൂ. റോഡിന്റെ ഇരുവശവും അടച്ചുകെട്ടി ഗതാഗതം തടഞ്ഞ് ബോർഡും വച്ചു. ഈ പച്ച മറയ്ക്കുള്ളിലെ ദൃശ്യം കൂടി കാണുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്ഡ കൊണ്ടുതള്ളുന്ന മാലിന്യം. കഴിഞ്ഞ മാസം വരെ മാലിന്യം നീക്കിയെന്നും ഫണ്ടില്ലാത്തത് കാരണമാണ് ഇപ്പോൾ തടസപ്പെട്ടിരിക്കുന്നതുമെന്നാണ് കൗൺസിലറുടെ വിശദീകരണം. പനി പടരാൻ തുടങ്ങിയതോടെയാണ് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞ് പ്രതിരോധം തീര്‌ത്തത്.
പ്രദേശത്തെ കിണറുകള്‍ മലിനപ്പെടാൻ തുടങ്ങിയതോടെ പ്രദേശവാസികളും പ്രതിഷേധപാതയിലാണ്. കുന്നുംപുറം കോടതിക്ക് മുൻവശത്തുള്ള സർക്കാർ ഭൂമിയും നാട്ടുകാർ മാലിന്യകേന്ദ്രമാക്കി മാറ്റികഴിഞ്ഞു. തൃക്കാക്കര നഗസഭയിലെ വെണ്ണല റോഡും വർഷങ്ങളായി മാലിന്യ നിക്ഷേപകേന്ദ്രമാണ്. പകര്ച്ചവ്യാധി ഇത്രകണ്ട് രൂക്ഷമായിട്ടും ഇവിടെ കുമിഞ്ഞുകൂടുന്ന മാലിന്യം നീക്കാനുള്ള ശ്രമവും നഗരസഭ നടത്തുന്നില്ല.