കോടതി ഉത്തരവിനെത്തുടർന്ന് കോട്ടയത്ത് മുപ്പതിലധികം കുടംബങ്ങൾക്ക് വീടും പുരയിടവും നഷ്ടപ്പെട്ടു. ഉടമസ്ഥാവകാശം സംബന്ധിച്ച് മുപ്പത് വർഷക്കാലത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഹർജിക്കാരനനുകൂലമായി കോടതി ഉത്തരവുണ്ടായത്. ഒരു മാസത്തിനുള്ളിൽ വീടും പുരയിടവും വിട്ടു നൽകേണ്ടി വരുമെന്നതോടെ എങ്ങോട്ട് പോകും എന്ന ആശങ്കയിലാണ് കുടംബങ്ങൾ
പാക്കിൽ പതിനഞ്ചിൽപടിയിലുള്ള താമസക്കാരായ മുപ്പതിലധികം കുടുംബങ്ങളാണ് പെരുവഴിയിലായിരിക്കുന്നത്. ഇരുപതും മുപ്പതും വർഷക്കാലമായി ഇവിടെ താമസിക്കുന്നവരാണ് ഇവരിൽ പലരും. ഭൂമിയുടെ ഉടമസ്ഥാവകാശത്തിവേണ്ടി കോട്ടയം സ്വദേശികളായ കുടംബം സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ ഉത്തരവുണ്ടായിരിക്കുന്നത്. 1969ൽ ഇതേകുടംബം മറ്റൊരാൾക്ക് ഈ ഭൂമി പാട്ടത്തിന് നൽകിയിരുന്നു. ഇതിനിടെ ഉടമസ്ഥൻ മരിക്കുകയും പാട്ടത്തിനെടുത്തയാൾ ഭൂമി പലർക്കായി വിൽക്കുകയും ചെയ്തു. ഇതേത്തുടർന്ന് വർഷങ്ങൾക്ക് ശേഷം കുടംബം നിയമനടപടികളുമായി രംഗത്തെത്തുകയായിരുന്നു.
ആകെയുള്ള രണ്ടര ഏക്കറിൽ രണ്ട് മുതൽ പത്തു സെന്റ് വരെ സ്വന്തമായുള്ളവരാണ് ഇവിടെ താമസിക്കുന്നത്. മിക്ക വീടുകളിലും പിഞ്ചു കുഞ്ഞുങ്ങളും ഏറെ പ്രായമായവരും ഉണ്ട്. കോടതി ഉത്തരവ് വന്നതോടെ തല ചായ്ക്കാൻ ഇനി എവിടെ ഇടം കണ്ടെത്തും എന്നതാണ് ഇവരുടെ ആശങ്ക.