പഴയരിക്കണ്ടത്ത് ഞായറാഴ്ച തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തേക്കിൻകാനത്ത് വൈദ്യുതി പോസ്റ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചിത്തണ്ണി പൊട്ടൻകാട് പണ്ടാരക്കുന്നേൽ അഗസ്റ്റിൻ (കുട്ടായി–37) ആണ് ഇന്നലെ രാവിലെ വൈദ്യുതിക്കാലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പഴയരിക്കണ്ടത്തെ ബന്ധുവീട്ടിൽ എത്തിയ ശേഷം 18 നു രാവിലെ പത്തോടെ എഫ്സി കോൺവെന്റ് വക സ്ഥലത്തെ കൂറ്റൻ തെങ്ങിൽ കയറിയിരുന്ന് ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.
പഴയരിക്കണ്ടത്ത് സുഹൃത്തിന്റെ വീട് തേടിയെത്തിയ അഗസ്റ്റിൻ വഴി തെറ്റി മറ്റൊരു വീട്ടിലാണ് എത്തിയത്. ഇവിടെ സംശയാസ്പദമായി ചുറ്റിത്തിരിഞ്ഞപ്പോൾ നാട്ടുകാർ ഓടിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ തെങ്ങിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കുവാൻ നാട്ടുകാരും കഞ്ഞിക്കുഴി പൊലീസും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഉച്ചയോടെ ഇടുക്കി ഫയർഫോഴ്സ് സ്ഥലത്തെത്തി.
എന്നാൽ ഇവർക്ക് ആളെ താഴെയിറക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാതിരുന്നതിനാൽ ആ ശ്രമവും പരാജയപ്പെട്ടു. തുടർന്നു നാട്ടുകാരനായ കുറ്റിപ്പാലയ്ക്കൽ ജോണി തെങ്ങിൽ കയറി കയർ ഉപയോഗിച്ച് അഗസ്റ്റിനെ ബന്ധിച്ചശേഷം താഴെ ഇറക്കുകയായിരുന്നു. ഇതിനുശേഷം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു.
പിറ്റേദിവസം അടിമാലിയിൽ എത്തിയ ഇയാൾ കൂമ്പൻപാറയിൽ ഒരു വലിയമരത്തിൽ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചതായും പൊലീസ് എത്തി താഴെയിറക്കിവിട്ടതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇന്നലെ രാവിലെ അഞ്ചരയോടെ തേക്കിൻകാനം ടൗണിൽ ഇറങ്ങിയവരാണു റോഡരികിലെ പോസ്റ്റിൽ കൈലിമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് ഇയാളെ താഴെയിറക്കി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
അവിടെ നടത്തിയ പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിച്ചു. രാജാക്കാട് എസ്ഐ: അനൂപ്‌മോന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. വാഴത്തോപ്പ് സ്വദേശിയായ ഇയാൾ ഏതാനും നാളുകളായി തേക്കിൻകാനത്ത് വാടകവീട്ടിൽ ആണു കുടുംബസമേതം താമസിക്കുന്നത്. വീട്ടുകാരുമായി സ്വരച്ചേർച്ചയിൽ ആയിരുന്നില്ല. അയൽക്കാരുമായും അടുപ്പത്തിലായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. ഭാര്യ: ബെറ്റി (തേക്കിൻകാനം ചെമ്പേരിൽ കുടുംബാംഗം). മൂന്നു കുട്ടികളുണ്ട്.