ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ തൊടുപുഴ നഗരസഭയിൽ പനി പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കി. മൂന്ന് മാസത്തിനിടെ 32 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇടുക്കിയിൽ 6025 പേർക്ക് ഈ മാസം പനി ബാധിച്ചുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതിൽ 215പേർക്ക് ഡെങ്കിപ്പനിയാണെന് സംശയിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച 32 പേരിൽ 20 പേർ തൊടുപുഴ താലൂക്കിൽ നിന്നുള്ളവരാണ്. ഫെബ്രുവരി മാസത്തിൽ മണക്കാട് പ്രദേശത്താണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒന്നാം ഘട്ട പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചെങ്കിലും പനിബാധിതരുടെ എണ്ണം വർധിച്ചു.
കൊതുകിന്റെ ഉറവിടം പൂർണമായും നശിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും ജില്ലാ ആശുപത്രിയും നഗരസഭയും സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് പുറമെ നഴ്സിംഗ വിദ്യാർത്ഥികളും വീടുകളിലെത്തി ബോധവത്കരണം നടത്തുന്നുണ്ട്.