മറയൂരിൽ ജനവാസമേഖലയിൽ ഭീതിവിതയ്ക്കുന്ന കാട്ടാനയെ തുരത്താനുള്ള വനംവകുപ്പിന്റെ പദ്ധതികൾ പാളുന്നു. കാട്ടാനയിറങ്ങിയാൽ പ്രദേശവസികൾക്ക് മുന്നറിയിപ്പ് നൽകുന്ന എസ്എംഎസ് സംവിധാനമുൾപ്പെടെ പരാജയപ്പെട്ടു. ജനവാസമേഖലയ്ക്ക് ചുറ്റും സ്ഥാപിച്ച സൗരോർജ വേലികളും നോക്കുകുത്തികളായി മാറി.
കാട്ടാനയുടെ ആക്രമണം പതിവായി ജനരോഷം ശക്തമായതോടെയാണ് കാട്ടാനകളെ തുരത്താൻ വനംവകുപ്പ് പുത്തൻ പദ്ധതികൾ ആവിഷ്ക്കരിച്ചത്. സൗരോർജ വേലിയിൽ തുടങ്ങി എസ്എംഎസ് സംവിധാനം വരെയുള്ള പദ്ധതികൾക്ക് കോടികളാണ് ചെലവഴിച്ചത്. കാട്ടാന ആക്രമണം വർധിച്ചതല്ലാതെ പദ്ധതികൾകൊണ്ട് നാട്ടുകാർക്ക് ഒരു ഗുണവും ഉണ്ടായില്ല. ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയാൽ പ്രദേശവാസികളെ എസ്എംഎസ് വഴിയും ടവറുകളിലും വെട്ടം തെളിയിച്ചും അറിയിക്കുന്ന എലിഫന്റ് ഏർലി വാണിങ് സിസ്റ്റമായിരുന്നു പുതിയ പദ്ധതി. പ്രദേശത്ത് ടവറുകൾ സ്ഥാപിച്ച് പ്രദേശവാസികളുടെ ഫോൺ നമ്പറെല്ലാം ശേഖരിച്ച് ഉദ്യോഗസ്ഥർ മടങ്ങി. എസ്എംഎസ് പ്രതീക്ഷിച്ചിരുന്ന നാട്ടുകാരെ പലപ്പോഴും കാട്ടാന നേരിട്ടെത്തിയാണ് വരവ് അറിയിക്കുന്നത്.
ചിന്നാര്‍ വന്യ ജീവി സങ്കേതത്തിനോട് ചേര്‍ന്നുള്ള കൃഷിയിടങ്ങുളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച സൗരോർജ വേലികൾ ഒരാഴ്ചക്കിടെ കാട്ടാനകൾ പിഴുതെറിഞ്ഞു. അശാസ്ത്രീയതയും ക്രമക്കേടുമാണ് പദ്ധതി പരാജയപ്പെടാൻ കാരണം. മറയൂരിന് പുറമെ ചിന്നക്കനാൽ, രാജാക്കാട് മേഖലയിലും കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്. രണ്ടാഴ്ച്ചക്കിടെ രണ്ടുപേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനങ്ങളെ കബളിപ്പിക്കുന്ന വനംവകുപ്പിന്റെ നടപടിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.