പൊൻകുന്നം ∙ കൺമുന്നിൽ മരണത്തിന്റെ ആഴങ്ങളിലേക്കു വീണ അഞ്ചു വയസ്സുകാരനെ സ്വന്തം ജീവൻ പണയപ്പെടുത്തി ജീവിതത്തിലേക്കു തിരിച്ചുകയറ്റി പതിനഞ്ചുവയസ്സുകാരൻ ചേട്ടൻ. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഇളങ്ങുളത്തായിരുന്നു സംഭവം. ചെല്ലിമറ്റത്തിൽ ഷിജിയുടെ ഭാര്യ അഞ്ജു രണ്ടു മക്കളെയും കൂട്ടി കുടുംബ വീട്ടിൽ പോയി വരുമ്പോൾ ഇരുട്ടു വീണിരുന്നു. നടപ്പുവഴിയിൽ മൊബൈൽ ഫോണിലെ വെളിച്ചം മാത്രം. തന്റെ കളിപ്പാട്ടച്ചെണ്ട കൊട്ടി അഞ്ചുവയസ്സുകാരൻ വിഷ്ണുവാണു മുന്നിൽ നടന്നത്.
തൊട്ടു പിന്നിൽ ചേട്ടൻ പതിനഞ്ചുവയസ്സുകാരൻ ജിഷ്ണു, പിന്നാലെ അമ്മ അഞ്ജുവും. ഒരു വീടും കൂടി പിന്നിട്ടാൽ വീടെത്തി. പെട്ടന്നാണു നടപ്പുവഴിക്കരികിലുള്ള അയൽവാസിയുടെ ആൾമറയില്ലാത്ത കിണറ്റിലേക്കു വിഷ്ണു കാൽ വഴുതി വീണത്. അയൽവാസി ചെരിയംപ്ലാക്കൽ മോഹനന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണു വീണത്. 20 അടിയോളം ആഴമുള്ള കിണറ്റിൽ പത്തടിയിലേറെ വെള്ളവും. മോഹനന്റെ വീട്ടിൽ ഈ സമയം ആരുമില്ലാതിരുന്നതിനാൽ പരിസരമാകെ ഇരുട്ടും.
സ്വന്തം ജീവനിലും വലുതായ തന്റെ പൊന്നനുജനെ രക്ഷിക്കാൻ ജിഷ്ണു മറ്റൊന്നും ചിന്തിച്ചില്ല. ഓടി സ്വന്തം വീട്ടിലെത്തി കയറെടുത്തു കിണറ്റിനരികിലെ റബർമരത്തിൽ കെട്ടി കിണറ്റിലേക്ക് ഊർന്നിറങ്ങി. മുങ്ങിത്താണു പൊങ്ങിയ വിഷ്ണു ഒരു നിമിഷം കിണറ്റിലുണ്ടായിരുന്ന പൈപ്പിൽ പിടിച്ച് ഉയർന്നു നിന്നപ്പോഴേക്കും ജിഷ്ണു കിണറ്റിലെത്തി.
ജിഷ്ണുവിന്റെ കരവലയത്തിൽ നിന്ന വിഷ്ണുവിനെ ഇതിനിടെ അഞ്ജുവിന്റെ അലമുറ കേട്ടെത്തിയ അയൽവാസി കണിയാംപാറയ്ക്കൽ അനി കിണറ്റിലിറങ്ങി വിഷ്ണുവിനെ കൈകളിലേന്തി തുഴഞ്ഞുനിന്നു. ഓടിയെത്തിയവർ കെട്ടിയിറക്കിയ കസേരയിലിരുത്തി കുട്ടിയെ കരയ്ക്കെത്തിച്ചു. കൂലിപ്പണിക്കാരനായ അച്ഛൻ ഷിജി സംഭവം നടക്കുമ്പോൾ ജോലി കഴിഞ്ഞു മടങ്ങിയെത്തിയിട്ടില്ലായിരുന്നു.
തുടർന്ന് നാട്ടുകാർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു ദിവസത്തെ ചികിൽസയ്ക്കുശേഷം വീട്ടിൽ മടങ്ങിയെത്തുകയും ചെയ്തു. പനമറ്റം ഗവ. എച്ച്‌എസ്‌എസിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണു വിഷ്ണു.
സഹോദരൻ ജിഷ്ണു ഇതേ സ്‌കൂളിൽ എസ്‌എസ്‌എൽസി കഴിഞ്ഞ് പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയാണ്. ഇനിയൊരപകടത്തിനിടയാകാതിരിക്കാൻ പനമറ്റം സ്‌കൂളിലെ എൻഎസ്‌എസ് യൂണിറ്റ് കിണറിനു ചുറ്റുമതിൽ നിർമിച്ചു നൽകുമെന്ന് അറിയിച്ചു.