പക്ഷികൾക്ക് സ്കൂൾ മുറ്റത്ത് വിശ്രമ കേന്ദ്രം ഒരുക്കുകയാണ് തൊടുപഴ വില്ലേജ് ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികൾ. ഫലവൃക്ഷങ്ങൾ ഉൾപ്പെടെ നട്ടുവളർത്തി സ്കൂൾമുറ്റം ഒരു വനമാക്കി മാറ്റാനാണ് തീരുമാനം. ചേക്കേറാനൊരു ചില്ലയ്ക്കപ്പുറം പക്ഷികൾക്ക് വിശപ്പടക്കാനുള്ള മാർഗവും കൂടിയാണ് കുട്ടികൾ ഒരുക്കുന്നത്.
കംപ്യൂട്ടറുകളോടും മൊബൈൽ ഫോണിനോടും കൂട്ടുകൂടുന്ന പുതുതലമുറയെ പ്രകൃതിയുടെ കൂട്ടുകാരാക്കി വളർത്തുകയാണ് കുമാരമംഗലം വില്ലേജ് ഇന്റർനാഷനൽ സ്കൂൾ അധികൃതർ. ആകാശത്ത് പറന്ന് നടക്കുന്ന പക്ഷികളെ കൂട്ടുകാരാക്കുകയാണ് ആദ്യ പാഠം. ഇതിനായി സ്കൂൾമുറ്റം ഒരു വനമാക്കി മാറ്റാനുള്ള സുവർണാവസരമാണ് വിദ്യാർഥികൾക്ക് നൽകിയിരിക്കുന്നത്. മരങ്ങൾ വളർന്ന് വലുതാകുന്നതോടെ കിളികൾക്ക് ചേക്കാറാൻ ചില്ലകളും കലപിലകൂട്ടാൻ ഇടവും ഒരുങ്ങും. സംവിധായകൻ ജയരാജ് രൂപം നൽകിയ ബേർഡ്സ് ക്ലബെന്ന ആശയമാണ് സ്കൂൾ അധികൃതർ നടപ്പിലാക്കിയത്.
പിറന്നാൾ ദിനത്തിൽ ഓരോ വിദ്യാർഥിയും സ്കൂൾമുറ്റത്ത് ഒരു മരം നടണം. മാസത്തിൽ മൂന്നാം ശനിയാഴ്ചകളിൽ ഒത്തുകൂടി പ്രകൃതി സംരക്ഷണത്തിനുള്ള പുത്തൻ മാർഗങ്ങൾ തേടണം. ഇങ്ങനെ പോകുന്ന ബേർഡ്സ് ക്ലബിന്റെ നിയമങ്ങൾ. നേച്ച്വർ ഫോട്ടോഗ്രഫി മത്സരം, ഹ്രസ്വ ചിത്ര പ്രദർശനവും മത്സരവും ഇതോടൊപ്പം സംഘടിപ്പിക്കും. ഇതുവരെ സംസ്ഥാനത്തെ നൂറ് സ്കൂളുകളിൽ ബേർഡ്സ് ക്ലബ് യൂണിറ്റുകൾ പ്രവർത്തനം നടത്തുന്നുണ്ട്.