കൊച്ചി മെട്രോ റെയിൽ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്തുന്നതു പ്രമാണിച്ച് ഉദ്ഘാടനവേദിയിലും നഗരത്തിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മോദിയുടെ സന്ദർശനം പ്രമാണിച്ച് കൊച്ചി നഗരം കനത്ത പൊലീസ് ബന്തവസിലാണ്. ഡിജിപി: ടി.പി. സെൻകുമാർ നേരിട്ടെത്തി സുരക്ഷാ നടപടികളുടെ നിയന്ത്രണം ഏറ്റെടുത്തു. പ്രധാനമന്ത്രി കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ പ്രധാനവേദി, അദ്ദേഹം യാത്ര ചെയ്യുന്ന മെട്രോ കോച്ചുകൾ തുടങ്ങിയവയുടെ സുരക്ഷാ നിയന്ത്രണം എസ്പിജിയുടെ നിയന്ത്രണത്തിലാണ്.
ശനിയാഴ്ച രാവിലെ പത്തേകാലോടെ നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന മുഖ്യമന്ത്രി ആദ്യം പാലാരിവട്ടം മെട്രോ സ്റ്റേഷനിലാവും എത്തുക. ഇവിടെ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയില്‍ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി പിന്നീടാവും കലൂരിലെ വേദിയിലെത്തി മെട്രോയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുക. അതിനു േശഷം സെന്‍റ് തേരേസാസ് കോളജില്‍ സംഘടിപ്പിച്ചിരിക്കുന്ന പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍റെ പരിപാടിയിലും പങ്കെടുക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി മോദി, മുഖ്യമന്ത്രിയുമായും സംസ്ഥാന മന്ത്രിമാരുമായും കൂടിക്കാഴ്ചയും നടത്തിയ േശഷമാകും മടങ്ങുക.
ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർക്കുള്ള നിർദേശം
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപത്തെ പ്രത്യേക വേദിയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർ ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുൻപു (രാവിലെ പത്തു മണി) പന്തലിൽ പ്രവേശിക്കണം. ക്ഷണപത്രം, തിരിച്ചറിയൽ കാർഡ് എന്നിവ കയ്യിൽ കരുതണം. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരാൻ പാടില്ല.
വാഹനങ്ങളുടെ റിമോട് കീ, ബാഗ്, വെള്ളക്കുപ്പി എന്നിവ അനുവദിക്കില്ല. ചടങ്ങിനിടെ പുറത്തുപോകാൻ അനുവദിക്കില്ല. ഉദ്ഘാടനച്ചടങ്ങിന്റെ സുരക്ഷയ്ക്ക് 18 എസ്പി, 40 ഡിവൈഎസ്പി, 50 സിഐ, 350 എസ്ഐ എന്നിവരുൾപ്പെടെ രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 350 വനിതാ ട്രെയിനി കെഡറ്റുകളുടെയും 185 എസ്ഐ ട്രെയിനിങ് കെഡറ്റുകളുടെയും സേവനവുമുണ്ട്. 150 പൊലീസുകാരെ മഫ്തിയിലും നിയോഗിക്കും.
ഗതാഗത നിയന്ത്രണം
∙ നേവൽബേസ്, തേവര, പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബിടിഎച്ച് ജംക്‌ഷൻ, സുഭാഷ് പാർക്ക്, ഹൈക്കോടതി ജംക്‌ഷൻ, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം ഭാഗങ്ങളിലാണു വാഹന നിയന്ത്രണം
∙ ഇന്നു രാവിലെ മുതൽ ഈ റോഡുകളിൽ പാർക്കിങ് നിരോധനം
∙ വഴിക്കച്ചവടം അനുവദിക്കില്ല.
∙ പ്രധാനമന്ത്രി കടന്നു പോകുന്ന സമയത്ത് ഈ റോഡുകളിൽ കാൽനട യാത്ര അനുവദിക്കില്ല.
മറ്റു സുരക്ഷാ ക്രമീകരണങ്ങൾ
∙ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഡിജിപി: ടി.പി. സെൻകുമാർ, എഡിജിപി: ബി. സന്ധ്യ, എറണാകുളം റേഞ്ച് ഐജി: പി. വിജയൻ, എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.
∙ 18 എസ്പി, 40 എസിപി/ഡിവൈഎസ്പി, 50 സിഐ, 350 എസ്ഐ, 1500 പൊലീസുകാർ, 109 വനിത പൊലീസ് എന്നിവരെ സുരക്ഷയ്ക്കായി നിയോഗിച്ചു. കൂടാതെ 360 ട്രെയിനിംഗ് വനിത കേഡറ്റുകൾ 185 ട്രെയിനിംഗ് എസ്ഐ കേഡറ്റുകളുടെയും സേവനവും ഒരുക്കി. 150 പൊലീസുകാർ മഫ്തിയിൽ സിറ്റിയുടെ വിവിധ ഭാഗങ്ങളിലുണ്ടാകും.
∙ മെട്രോ സ്റ്റേഷൻ, ഉദ്ഘാടനവേദി, റൂട്ട് എന്നിവ പൊലീസിന്റെ പൂർണ നിയന്ത്രണത്തിലാണ്.
∙ പ്രത്യേക പരിശീലനം ലഭിച്ച 160 കമാൻഡോകൾ 16ന് തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കുകയും നഗരത്തിന്റെ പൂർണ സുരക്ഷിതത്വം അവർ ഏറ്റെടുക്കുകയും ചെയ്യും.
∙ നഗരത്തോട് ചേർന്നുള്ള കായലും പരിസരവും കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ നാലു ബോട്ടുകളിൽ സുരക്ഷാ വലയം തീർത്തിട്ടുള്ളതാണ്. കൂടാതെ നേവൽ പൊലീസിന്റെയും കോസ്റ്റ്ഗാർഡിന്റെയും പ്രത്യേക നിരീക്ഷണവും ഉണ്ടാകും.
∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും മെട്രോ സ്റ്റേഷനുകളിലും നിഴൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
∙ നഗരത്തിന്റെ എല്ലാ ഭാഗത്തും ബോംബ് സ്ക്വാർഡിന്റെ പരിശോധനയ്ക്ക് വിധേയമാക്കും.