ബവ്റിജസ് മദ്യശാല പൂട്ടണമെന്നാവശ്യപ്പെട്ട് ഗുരുവായൂരില്‍ ജനകീയ സമരസമിതി ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ സംഘർഷം. സി.പി.എം ഭരിക്കുന്ന തൈക്കാട് സർവീസ് സഹകരണ ബാങ്ക് പൂട്ടിക്കാനുള്ള ശ്രമമാണ് പൊലീസുമായുള്ള ബലപ്രയോഗത്തിൽ കലാശിച്ചത്. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിയ്ക്കും നഗരസഭ പ്രതിപക്ഷ നേതാവിനും പരുക്കേറ്റു.
എൽ.ഡി.എഫ് ഒഴികെ മറ്റ് പ്രധാന സംഘടനകളുടെയെല്ലാം പിന്തുണയോടെയാണ് ഹർത്താൽ. അതുകൊണ്ട് തന്നെ ഹർത്താലിൽ തൈക്കാട് സർവീസ് സഹകരണ ബാങ്ക് അടക്കാൻ സി. പി.എം നേതൃത്വം നൽകുന്ന ഭരണസമിതി തയാറായില്ല. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സമരക്കാർ ബാങ്കിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇത് തടയാൻ പൊലിസുമെത്തിയതോടെ ഉന്തും തള്ളുമായി. ഇതിനിടെ തെറിച്ച് വീണ് കെ.എസ്.യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽ പൂക്കോടിന്റെ കയ്യൊടിഞ്ഞു. ഗുരുവായൂർ മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ആന്റോ തോമസ്, കെ.പി. ഉദയൻ എന്നിവർക്കും പരുക്കേറ്റു. പരുക്കേറ്റവരുമായി സമരക്കാർ ഒരു മണിക്കൂറോളം റോഡും ഉപരോധിച്ചു.
ഒടുവിൽ പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് രംഗം ശാന്തമാക്കിയത്. യു.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യം പൂട്ടിയ ബവ്റിജസ് ഔട്ട്ലെറ്റുകളിലൊന്നായ തൈക്കാട്ടെ മദ്യശാല മൂന്നാഴ്ച മുൻപാണ് പുനരാരംഭിച്ചത്. അന്ന് മുതൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരമാണ്. എന്നാൽ മദ്യശാല പൂട്ടാൻ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഹർത്താൽ ഗതാഗതത്തെ ബാധിച്ചില്ലങ്കിലും വ്യാപാരസ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞ് കിടന്നു.