പനിയെ തുരത്താൻ തൃശൂരിൽ പട്ടാളം ഇറങ്ങി. ഡെങ്കിപ്പനി പടരുന്ന മരത്താക്കരയിൽ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളിലാണ് ബി.എസ്.എഫ് ജവാൻമാരും പങ്കാളിയായത്.
അതിർത്തിയിലേക്കല്ല ഈ മാർച്ച് പാസ്റ്റ്.കാടുപിടിച്ച് കിടക്കുന്ന പാർക്കിലേക്കാണ്. അവിടം മനുഷ്യന്റെ ഇപ്പോളത്തെ പ്രധാന ശത്രുവായ കൊതുകിന്റെ സങ്കേതമാണെന്നാണ് വിലയിരുത്തൽ. കാട് വെട്ടിത്തെളിച്ച് അവരെ തുരത്തിയോടിക്കുകയാണ് പട്ടാളം.
തൃശൂരിന് സമീപത്തെ മരത്താക്കരയിൽ ഏതാനും ദിവസത്തിനിടെ 27 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അതിന്റെ ഇരട്ടിയിലേറെ പേർക്ക് വൈറൽ പനിയുമുണ്ട്. ഈ സാഹചര്യത്തിൽ ഒല്ലൂർ എം.എൽ.എ. കെ.രാജന്റെ നേതൃത്വത്തിൽ ശുചീകരണ യജ്ഞത്തിനിറങ്ങിയപ്പോളാണ് നടത്തറ ബി.എസ്.എഫ് യൂണിറ്റിലെ ജവാൻമാരും സേവനത്തിനിറങ്ങിയത്.
പട്ടാളത്തിനൊപ്പം എൻ.സി.സിയും സ്റ്റുഡന്റ് പൊലീസും അടക്കമുള്ള കുട്ടിപ്പട്ടാളവുമുണ്ട്. കുടുംബശ്രീ പ്രവർത്തകരും പങ്കാളിയായി. ബോദവത്കരണവുമായി ആരോഗ്യവകുപ്പും. വരും ദിവസങ്ങളിലും ചെറു കോളനികൾ കേന്ദ്രീകരിച്ച് ശുചീകരണയജ്ഞം തുടരും.