തൃശൂരിലെ മണ്ണുത്തി വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണം പുരോഗമിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾപാലിക്കാതെയെന്ന് അഭിഭാഷക കമ്മീഷൻ. മൂന്നിടങ്ങളിൽ കൂടി അടിപ്പാത നിർമിക്കണമെന്നും ദേശീയപാതയിൽ പരിശോധന നടത്തിയ കമ്മീഷൻ വിലയിരുത്തി. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് മുന്നിൽ നൂറ് കണക്കിന് പരാതിയാണ് നാട്ടുകാർ നൽകിയത്.
മണ്ണുത്തി വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണം അവസാനഘട്ടത്തിലാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമാണമെന്നും ഇതുമൂലം അപകടങ്ങൾ പെരുകുന്നൂവെന്നും കാട്ടി തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി അന്വേഷണത്തിന് അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്. അഡ്വ. കെ.ആർ. സുനിൽകുമാറിന്റെ നേതൃത്വത്തിലെ കമ്മീഷൻ ദേശീയപാതയിലുട നീളം പരിശോധിച്ചു. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും പരാതി കേട്ട കമ്മീഷൻ ദേശീയപാത അതോറിറ്റിയുടെയും നിർമാണ കമ്പനിയുടെയും ഭാഗത്ത് വീഴചയുണ്ടെന്ന് വിലയിരുത്തി.
നാട്ടുകാർ റോഡ് മുറിച്ച് കടക്കുന്ന ജങ്ഷനുകളായ മുളയത്തും മുടിക്കോടും പട്ടിക്കാടും അടിപ്പാത വേണമെന്ന ആവശ്യം അവഗണിക്കപ്പെടുകയാണ്. വൻ അപകടങ്ങളൊഴിവാക്കാൻ ഇവിടങ്ങളിൽ അടിപ്പാത വേണമെന്ന് നിർദേശം നൽകാനും കമ്മീഷൻ തീരുമാനിച്ചു. മേൽപ്പാലങ്ങളുടയടക്കം നിർമാണം നടക്കുമ്പോൾ യാത്രക്കാർക്ക് പരുക്കേൽക്കാതിരിക്കാനുള്ള സുരക്ഷാവേലികളില്ല, ചാലുകൾ നിർമിക്കുന്നതിലെ അശാസ്ത്രീയത മൂലം ഒട്ടേറെയിടങ്ങളിൽ വെള്ളക്കെട്ടുണ്ടാകുന്നു, സർവീസ് റോഡുകളുടെ നിർമാണം ശരിയായ രീതിയിലല്ല തുടങ്ങിയവയാണ് പ്രധാന പരാതികൾ. പത്ത് ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് നൽകും.