പെരുമ്പാവൂർ ∙ ‘ഭർത്താവിനെത്തേടി അസമിൽനിന്നു പെരുമ്പാവൂരിലെത്തിയ യുവതിക്കു ബസപകടത്തിൽ കൈക്കുഞ്ഞിനെയും നഷ്ടമായി’– ഇങ്ങനെയൊരു തലക്കെട്ടിൽ ദുഃഖവാർത്ത ഇന്നു വായിക്കേണ്ടിവരുമായിരുന്നു. എന്നാൽ, ഒരു പറ്റം മനുഷ്യസ്നേഹികളുടെ സമയോചിതമായ ഇടപെടലിൽ വാർത്ത മാറി: ‘ബസപകടത്തിൽ കൈവിട്ടുപോയ കൈക്കുഞ്ഞിനെ ആശുപത്രിക്കിടക്കയിൽ അസം സ്വദേശിനിക്കു തിരികെക്കിട്ടി’.
ഇന്നലെ പുലർച്ചെ പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹാജിറ ബീഗ (23) ത്തിനു കൈവിട്ടുപോയ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയാണു 12 മണിക്കൂറിനുശേഷം തിരികെ കിട്ടിയത്.പെരുമ്പാവൂരിലെ തൊഴിലാളിയായ ഭർത്താവ് ഇമ്രാൻ ഹുസൈനെ തേടി ഹാജിറ ബീഗം മകനുമൊത്തു വരികയായിരുന്നു.
പെരുമ്പാവൂരിലേക്കു കെഎസ്ആർടിസി ബസിലുള്ള യാത്രക്കിടെയാണു മറ്റൊരു ബസുമായി കൂട്ടിയിടിച്ചത്. ഹാജിറ ബീഗത്തെ പിപി റോഡിലെ ആശുപത്രിയിലും കുഞ്ഞിനെ എഎം റോഡിലെ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചത്. ബസിൽ ഒരു യാത്രക്കാരന്റെ മടിയിലേക്കു തെറിച്ചുവീണ നിലയിലാണു കുഞ്ഞിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
പ്രഥമ ശുശ്രൂഷ കഴിഞ്ഞപ്പോൾ ഇയാൾ കുഞ്ഞിനെ അറിയില്ലെന്നു വ്യക്തമാക്കി. ഹാജിറയെ ഇതിനിടെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു. അപകടശേഷം ഇവർ അബോധാവസ്ഥയിൽ ആയിരുന്നതിനാൽ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ ആരും അറിഞ്ഞുമില്ല. പൊലീസ് നടത്തിയ അന്വേഷണത്തിലാണു ഹാജിറയുടെ കുഞ്ഞാണെന്നു വ്യക്തമായത്.