കൊച്ചി ∙ അൻപതോ അറുപതോ വർഷം പിന്നിലേക്കു കാലം ചെറുതായൊന്നു മറിച്ചുനോക്കിയാൽ കാണാം കൊച്ചിക്കായലിൽ തിങ്ങിനിറഞ്ഞു കിടക്കുന്ന പത്തേമാരികൾ.റാന്തൽവിളക്കുകൾ തിരിതാഴ്ത്തി, പായ് ഒതുക്കിക്കെട്ടി, ഒരു രാത്രി മുഴുവൻ നീണ്ട തുഴച്ചിലിന്റെ ആലസ്യമകറ്റാൻ കരപറ്റാനൊരുങ്ങുന്ന വഞ്ചിക്കാർ. പത്തേമാരികളിൽ നിറയെ പല നാടുകളിൽ ഉൽപാദിപ്പിച്ച ഉൽപന്നങ്ങളും വിളകളും. ലക്ഷ്യം, എറണാകുളം മാർക്കറ്റും മട്ടാഞ്ചേരിയിലെ കൂറ്റൻ പാണ്ടികശാലകളും.പത്തേമാരിക്കാലത്തുനിന്നു ഇന്നു കാണുന്ന കൊച്ചിയിലേക്കു നോക്കിയാൽ അദ്ഭുതം തോന്നും, കാലം കൊച്ചിയെ അത്രക്കങ്ങു മാറ്റിക്കളഞ്ഞു.
ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും ചേർന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര കേന്ദ്രമായിരുന്നു പഴയകൊച്ചി. അതിരുകൾ വളർന്ന് അതൊരു വലിയ ഭൂമികയായി, ആലുവയും അങ്കമാലിയും, പറവൂരും ദ്വീപുകളുമൊക്കെ ചേർന്ന വിശാലകൊച്ചിയാണ് ഇന്നു കൊച്ചി.ക്രിസ്തുവിനും മുൻപു പുരാതന ചരിത്രത്തിൽ ലോകസഞ്ചാരികളാൽ കൊച്ചിയുടെ പേരും വ്യാപാരപ്പെരുമയും കുറിച്ചിട്ടിട്ടുണ്ട്. ഗ്രീക്കുകാരും അറബികളും ചൈനക്കാരും ഇവിടെ വ്യാപാരത്തിനെത്തിയിരുന്നെന്ന് ആ ചരിത്രം പറയുന്നു.
കായലിന്റെ കിഴക്കേക്കര– എറണാകുളം. നെൽവയലുകളും വെള്ളക്കെട്ടും മൽസ്യത്തൊഴിലാളി ഗ്രാമങ്ങളുമായി കിടന്ന വിശാലമായ പരപ്പ്. ഗതാഗതത്തിൽ വന്ന മാറ്റമാണു കൊച്ചിയെ മാറ്റിമറിച്ചത്. കേരളം പിറന്നുവീഴുമ്പോൾ ചെറു പട്ടണമായിരുന്നു ഇത്, ആലപ്പുഴയ്ക്കും കോഴിക്കോടിനും തിരുവനന്തപുരത്തിനും പിന്നിൽ.ഇന്നോ?
കേരളത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 60 % നൽകുന്ന വ്യാപാര നഗരം. ഇന്ത്യയിൽത്തന്നെ അതിവേഗം വികസിക്കുന്ന നഗരങ്ങളിൽ മുന്നിൽ.വെണ്ടുരുത്തിയെന്നൊരു ചെറു ദ്വീപിനെ ആധുനിക തുറമുഖമായി വികസിപ്പിച്ചതോടെ മട്ടാഞ്ചേരിയുടെ വ്യാപാരപ്പെരുമ അപ്പാടെ കായലിന്റെ കിഴക്കേക്കരയിലേക്കു മാറി. പാലങ്ങൾ, റോഡുകൾ, വിമാനത്താവളം, പുതിയ റെയിൽവേ ലൈനുകൾ, ഫ്‌ളൈഓവറുകൾ..... കാണെക്കാണെ കൊച്ചി മാറി, ഇപ്പോഴിതാ മാറ്റത്തിന്റെ പുതിയൊരു മുഖവുമായി കൊച്ചി മെട്രോയും.