മൂന്നാറിലെ തോട്ടം മേഖലയിൽ ഭീതിവിതച്ച് വീണ്ടും കടുവയുടെ ആക്രമണം. തേയിലതോട്ടത്തിലെത്തിയ കടുവ ഒരു പശുവിനെ കടിച്ചുകൊന്നു. മൂന്ന് മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ പത്ത് പശുക്കളാണ് കൊല്ലപ്പെട്ടത്
ഒരു മാസത്തെ ഇടവേളയ്ക്ക ശേഷമാണ് മൂന്നാറിലെ തോട്ടം മേഖലയിൽ കടുവ ഇറങ്ങുന്നത്. കണ്ണൻ ദേവൻ കമ്പനി പെരിയവാര എസ്റ്റേറ്റ് ആനമുടി ഡിവിഷനിലെ തൊഴിലാളിയായ സെൽവകുമാറിന്റെതാണ് പശുക്കൾ. മേയാൻ അഴിച്ചു വിട്ടിരുന്ന പശുക്കളിലൊന്ന് ചൊവ്വാഴ്ച രാത്രി കഴുത്തിന് പരിക്കേറ്റ് അവശനിലയിൽ വീട്ടിലെത്തി. ഇതേത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് തേയിലത്തോട്ടത്തിലെ പതിനേഴാം നമ്പർ ഫീൽഡിൽ പശുവിന്റെ ജഡം കണ്ടെത്തിയത്. ശരീരം പകുതി ഭക്ഷിച്ച നിലയിലായിരുന്നു. വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപാദങ്ങളും കണ്ടെത്തി.
ഒരു മാസം മുമ്പ് ഇതേ ഡിവിഷനിലെ മറ്റൊരു പശുവും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സമീപത്തെ മറ്റ് തോട്ടങ്ങളിലും സ്ഥിരമായി എത്തുന്ന കടുവ പത്ത് പശുക്കളെയാണ് കൊന്നു തിന്നത്. പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉറപ്പിച്ച സാഹചര്യത്തിൽ ഭീതിയിലാണ് തൊഴിലാളികൾ. ക്യാമറകൾ സ്ഥാപിച്ച് കടുവയെ നിരീക്ഷിക്കണമെന്നും സുരക്ഷയ്ക്ക് വനപാലകരെ നിയോഗിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പ് ഇതുവരെ അംഗീകരിച്ചിട്ടില്ല.