വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന മൂന്നരവയസ്സുകാരിയെ തെരുവു നായ കടിച്ചു കീറി വലിച്ചിഴച്ചു. നിലവിളികേട്ടെത്തിയ മാതാപിതാക്കൾ കുഞ്ഞിനെ രക്ഷപ്പെടുത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാൻവെട്ടം വാക്കേപറമ്പിൽ ബിബിൻ –പ്രിയ ദമ്പതികളുടെ മകൾ മൂന്നര വയസ്സുകാരി ജോവിയയ്ക്കാണ് ഇന്നലെ രാവിലെ ഏഴരയോടെ തെരുവു നായയുടെ കടിയേറ്റത്.
മാതാപിതാക്കളായ ബിബിനും പ്രിയയും വീടിന്റെ തിണ്ണയിലുണ്ടായിരുന്നു. പറമ്പിലൂടെ ഓടിവന്ന തെരുവു നായ ജോവിയയെ ആക്രമിക്കുകയായിരുന്നു. ജോവിയയുടെ വലതുകക്ഷത്തിനു താഴെയാണ് കടിയേറ്റത്. ശരീരത്തിന്റെ പലഭാഗത്തും ചെറിയ മുറിവുകളുമുണ്ട്. നാലു ദിവസത്തെ കുത്തിവയ്പ് എടുക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്ന് ബിബിൻ പറഞ്ഞു.
ഏതാനും ദിവസം മുൻപ് മാഞ്ഞൂരിൽ പുലർച്ചെ പള്ളിയിലേക്ക് പോയ പ്ലസ് ടു വിദ്യാർഥിനിയെ തെരുവു നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു.