കോട്ടയം ∙ കഞ്ചാവു കച്ചവടക്കാരന്റെ ഭീഷണിക്കു വഴങ്ങി ലഹരിമരുന്നു കഴിച്ച ആറാം ക്ലാസുകാരന് ബോധം തെളിഞ്ഞത് രണ്ടു ദിവസത്തിനു ശേഷം. കുട്ടി വിവരിച്ചുകൊടുത്ത സംഭവങ്ങൾ ഉൾപ്പെടുത്തി പിതാവ് ചിങ്ങവനം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ജൂൺ പത്തിനായിരുന്നു സംഭവം. ആറാം ക്ലാസുകാരനും സുഹൃത്തും കുഴിമറ്റം വെള്ളൂത്തുരുത്തിയിലുള്ള മറ്റൊരു കുട്ടിയുടെ വീട്ടിലെത്തി. ഇവിടെ വച്ച് പുത്തൻപറമ്പിൽ അനിൽകുമാർ എന്നയാൾ മാംഗോ ജ്യൂസിനൊപ്പം ലഹരി ഗുളിക വായിലിട്ടു നൽകിയെന്നാണു പരാതി. ‘ഇതു കഴിച്ചാലേ ശക്തിയും മസിലും ഉണ്ടാകൂ’ എന്നു പറഞ്ഞു നിർബന്ധിച്ചു ഗുളിക നൽകിയെന്നും പരാതിക്കാരൻ പറയുന്നു.
ഗുളിക ഉള്ളിൽ ചെന്നതോടെ ആറാം ക്ലാസുകാരന്റെ കാഴ്ച മങ്ങി, തലകറങ്ങി വീണു. പിന്നീട് അഞ്ചു മണിയോടെ ഓട്ടോറിക്ഷയിൽ വീടിനു സമീപമെത്തിച്ച് ഇറക്കി വിടുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിയുടെ നില ഗുരുതരമാവുകയും വായിൽ നിന്നു നുരയും പതയും വരികയും ചെയ്തതോടെ പരിഭ്രാന്തരായ വീട്ടുകാരും അയൽവാസികളും ചേർന്ന് കുട്ടിയെ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിക്കു രണ്ടു ദിവസത്തിനു ശേഷമാണു ബോധം തിരിച്ചു കിട്ടിയത്.
മോഷണം, പിടിച്ചുപറി, കഞ്ചാവ് തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണ് അനിൽകുമാറെന്നു പൊലീസ് പറയുന്നു. ലഹരിഗുളിക നൽകിയ സംഭവത്തിനു ശേഷം അതേദിവസം തന്നെ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാതിയപ്പള്ളി കടവിനടുത്തുള്ള ആൾതാമസമില്ലാത്ത വീട് കുത്തിത്തുറക്കാൻ ശ്രമിച്ചിരുന്നു. അയൽവീട്ടുകാർ ശബ്ദം കേട്ടുണർന്നതോടെ വീട്ടുടമയുടെ ബന്ധുക്കളെ വിവരം അറിയിച്ചു.ഇവർ കാറിലെത്തുമ്പോൾ അനിൽകുമാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാൾ പിടിയിലായിട്ടുണ്ട്. ഇയാൾക്ക് 17 വയസ്സു മാത്രമാണു പ്രായം. അനിൽകുമാർ ഇപ്പോഴും ഒളിവിലാണെന്നും ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചതായും എസ്ഐ അനൂപ് സി.നായർ പറഞ്ഞു.