ഓടിക്കൊണ്ടിരുന്ന കാർ നഗരമധ്യത്തിൽ തീപിടിച്ചു കത്തി. വാഹനം റോഡിൽ നിർത്തി യാത്രക്കാർ ഇറങ്ങിയോടിയതിനാൽ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കഞ്ഞിക്കുഴിയിലായിരുന്നു സംഭവം. കാർ ഓടിച്ചിരുന്ന തോട്ടയ്ക്കാട്, ഇരവുചിറ, മാത്തൂർ ജോയ് തോമസ്, മാതാവ് അന്നമ്മ, ഭാര്യ ഗ്രേസി, മകൾ ജൈവി എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ആർക്കും പരുക്കില്ല. കഞ്ഞിക്കുഴി കവലയിലെ മാവിനു സമീപമെത്തിയപ്പോൾ കാറിൽ നിന്നു പുക ഉയരുന്നതു കണ്ട് കാർ നിർത്തി യാത്രക്കാർ ഇറങ്ങി ഓടുകയായിരുന്നു. കാറിന്റെ മുൻഭാഗവും ഡാഷ് ബോർഡ്, സ്റ്റിയറിങ് ഭാഗങ്ങൾ പൂർണമായും കത്തി നശിച്ചു. തീ പടരുന്നതു കണ്ട് സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് അഗ്നിശമന ഉപകരണങ്ങൾ എത്തിച്ചാണു തീ കെടുത്തിയത്.
തുടർന്ന് എസ്.ശിവദാസിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. ജോയ് തോമസിന്റെ മരുമകൻ ജോജോയുടെ ഉടമസ്ഥതയിലുള്ള കാറിനാണു തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് കെകെ റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.