തൃക്കൂർ തയ്യിൽ വീട്ടിലെ ആരോടെങ്കിലും കളിക്കുമ്പോൾ സൂക്ഷിച്ചു കളിക്കണം. ചോദിക്കാൻ വരുന്നത് പൊലീസ് പടയാകും. ഒരു ചെറിയ പൊലീസ് സ്റ്റേഷനിൽ ഉള്ള അത്രയും പേരാണ് അവിടെയുള്ളത്. തയ്യിൽ ഗംഗാധരന്റെ മക്കളും സഹോദരന്മാരും ബന്ധുക്കളുമായി വീട്ടിൽ ഒൻപതു പൊലീസുകാരുണ്ട്. മൂന്നു പേർ വിരമിച്ചു, ആറു പേർ ഇപ്പോൾ സർവീസിലുണ്ട്. കർഷകനായ ഗംഗാധരന്റെ മൂത്തമകൻ ടി.ജി.അഭിമന്യു എസ്ഐ ആയാണു വിരമിച്ചത്. രണ്ടാമത്തെ മകൻ ടി.ജി.ഗോപി തൃശൂർ ക്രൈംബ്രാഞ്ച് എസ്ഐയാണ്. മൂന്നാമൻ ടി.ജി.ജയൻ പീച്ചിയിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറാണ്. രണ്ടാം തലമുറയും പൊലീസ് സേവനത്തിനു തുടക്കമിട്ടിട്ടുണ്ട്.
അഭിമന്യുവിന്റെ രണ്ടു മക്കളും പൊലീസിലാണ്. മൂത്തമകൻ ടി.എ.അനീഷ് തൃശൂർ കൺട്രോൾ റൂമിൽ. രണ്ടാമൻ ടി.എ.സനീഷ് ഫിംഗർ പ്രിന്റ് വിഭാഗത്തിലും. ഗോപിയുടെ ഭാര്യയുടെ സഹോദരീ ഭർത്താവാണ് ചാലക്കുടി എഎസ്ഐ കെ.വി.പ്രകാശൻ. ട്രാഫിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫിസർ ടി.വി.അജീന്ദ്രൻ ഗംഗാധരന്റെ ജ്യേഷ്ഠന്റെ മകനാണ്. അമ്മയുടെ സഹോദരിയുടെ ഭർത്താവ് സി.കെ.രവിയാണ് ഈ വീട്ടിലെ സേനാംഗങ്ങളിൽ സീനിയർ. അദ്ദേഹം 1993ൽ വിരമിച്ചു.
കാക്കി ട്രൗസറും കൂമ്പൻ തൊപ്പിയുമായാണ് രവി ഈ വീട്ടിലേക്ക് ആദ്യമായി പൊലീസ് വേഷത്തിലെത്തിയത്. അമ്മയുടെ സഹോദരൻ എം.കെ.ശ്രീധരനും പൊലീസ് സർവീസിലായിരുന്നു. അദ്ദേഹവും വിരമിച്ചു. തൊട്ടടുത്താണ് നാലു പേർ താമസം. ബാക്കിയെല്ലാവരും രണ്ടു കിലോമീറ്റർ ചുറ്റളവിലുണ്ട്. എല്ലാവരും പൊതു റിക്രൂട്ട്മെന്റിലൂടെയാണു സേനയിലെത്തിയത്. വീട് തൃക്കൂരിലാണെന്നു പറഞ്ഞാൽ ഉടൻ പൊലീസ് സേനയിലെ തൃശൂരിലുള്ളവർ ചോദിക്കും ‘പൊലീസ് ഫാമിലിയുടെ’ ബന്ധുവാണോ എന്ന്. ഇവരുടെ വീട്ടിൽ ചെന്നാൽതന്നെ പൊലീസ് ബന്ധം വ്യക്തമാണ്. അടുത്തടുത്ത വീടുകളിലെല്ലാം പൊലീസ് യൂണിഫോം ഉണക്കാനിട്ടിരിക്കുന്നു. വീട്ടുമുറ്റത്ത് എല്ലാവരും കണ്ടുമുട്ടുമ്പോൾ ഒരു ചിട്ടയും അച്ചടക്കവും ‘അറ്റൻഷനും’ ഉള്ളതുപോലെ തോന്നും.