ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കൊച്ചിയിലെ റസ്റ്ററന്റിനു മുന്നിൽ പാചകക്കാരന്റെ ആത്മഹത്യാഭീഷണി. കർണാടക സ്വദേശി ആസിഫ് ആലം ആണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. പൊലീസെത്തി റസ്റ്ററന്റിൽ നിന്ന് ശമ്പളം വാങ്ങിനൽകിയാണ് ആസിഫിനെ അനുനയിപ്പിച്ചത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പനമ്പിളളി നഗറിലെ റസ്റ്ററന്റിനു മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആസിഫ് ആത്മഹത്യാഭീഷണി മുഴക്കിയത്. പ്രതിമാസം 30,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് അറേബ്യൻ വിഭവങ്ങളുടെ പാചകക്കാരനായി ആസിഫിനെ നിയമിച്ചത്. ഒന്നരമാസം ജോലി ചെയ്തിട്ടും ഒരുരൂപ പോലും ശമ്പളം ലഭിച്ചില്ല. ചോദിക്കുമ്പോഴെല്ലാം അടുത്തദിവസം തരാമെന്നായിരുന്നു റസ്റ്ററന്റ് ഉടമകളുടെ മറുപടി. നാട്ടില്‍ വായ്പയെടുത്ത പണം തിരിച്ചുനല്‍കാന്‍ മറ്റു വഴികളില്ലാതായതോടെയാണ് ആത്മഹത്യക്കൊരുങ്ങിയതെന്ന് ആസിഫ് പറഞ്ഞു.
രണ്ടു കുട്ടികളടക്കം അഞ്ചുപേരുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് മുപ്പത്തിരണ്ടുകാരനായ ആസിഫ്. കൊച്ചിയില്‍ മെച്ചപ്പെട്ട ശമ്പളത്തില്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്താമെന്ന സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ആസിഫ് സ്വന്തം നാട്ടിലേക്ക് വണ്ടികയറുന്നത്.