പ്രസിദ്ധമായ മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി നേടാനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നു. കർഷകരിൽ നിന്നുള്ള വിവര ശേഖരണം പൂർത്തിയാക്കി സാംപിളുകൾ പരിശോധനയ്ക്കയച്ചു. കേരള കാർഷിക സർവകലാശാലയാണ് നടപടികൾക്ക് നേതൃത്വം വഹിക്കുന്നത്. ഗുണനിലവാരമുള്ള ശർക്കര ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും കർഷർക്ക് ന്യായവില ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി നൽകാനുള്ള തീരുമാനം.
കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മറയൂരിൽ കർഷകരുമായി നേരിട്ട് ചർച്ചനടത്തിയാണ് നടപടികൾ പൂർത്തിയാക്കൻ കേരളാ കാർഷിക സർവ്വകലാശാലയെ ചുമതലപ്പെടുത്തിയത്. സർവ്വകലാശാലയുടെ പട്ടാമ്പി കൃഷി ഗവേഷണ കേന്ദ്രം ഡയറക്‌ടറുടെ നേതൃത്വത്തിലാണ് നടപടികളുടെ പ്രാഥമിക ഘട്ടം പൂർത്തിയാക്കിയത്. മറയൂരിലെ കരിമ്പ് കൃഷിയുടെ വിവരങ്ങൾ പൂർണ്ണമായും ശേഖരിച്ച സംഘം നിർമ്മാണ രീതികൾ പകർത്തുകയും ചെയ്തു. എട്ടുമാസം കൊണ്ടാണ് വിവരശേഖരണം പുർത്തിയാക്കിയത്. സാംപിളുകളുടെ പരിശോധന ഫലം ലഭിച്ച ശേഷം കർഷകരുമായി ചർച്ചനടത്തിയായിരിക്കും അപേക്ഷ സമർപ്പിക്കുക.
ഭൂപ്രകൃതിയുടെയും കൃഷി രീതിയുടെയും പ്രത്യേകത കൊണ്ട് ഉത്‌പന്നങ്ങൾക്കൂണ്ടാകുന്ന ഗുണനിലവാരം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ഭൗമസൂചിക പദവി നൽകുന്നത്. പദവി ലഭിക്കുന്ന ഉത്‌പന്നത്തിന് ലോക വ്യാപാര സംഘടനയുടെ അംഗീകാരവും ലഭിക്കും. ഇതുവഴി മറയൂർ ശർക്കരയുടെ വ്യാജൻ ഇല്ലാതാകും ഒപ്പം കർഷകർക്ക് ഉയർന്ന വിലയും ലഭിക്കുമെന്നാണ് പ്രതീക്ഷ.