കൊച്ചി ഏലൂര്‍ വ്യവസായമേഖലയിലെ ബി.എസ്.ഇ.എസ്. താപവൈദ്യുത നിലയം അടച്ചുപൂട്ടലിന്റെ വക്കില്‍. വൈദ്യുതി വാങ്ങല്‍ കരാര്‍ പുതുക്കാന്‍ കെ.എസ്.ഇ.ബി. തയാറാകാത്തതാണ് സ്ഥാപനത്തെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചത്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ജീവിതം വഴിമുട്ടുന്ന സ്ഥിതിയിലാണ് കമ്പനിയിലെ നൂറ്റമ്പതോളം തൊഴിലാളികളും അവരുടെ കുടുംബവും.
പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കെയാണ് നാഫ്ത ഇന്ധനമായി 165 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതനിലയം ബിഎസ്.ഇ.എസ്. ഏലൂരില്‍ സ്ഥാപിച്ചത്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാമെന്ന കരാറില്‍ കെ.എസ്.ഇ.ബിയും ഒപ്പുവച്ചിരുന്നു. കരാറിന്റെ പതിനഞ്ചുവര്‍ഷത്തെ ആദ്യഘട്ടം 2015 ഒക്ടോബര്‍ 31ന് അവസാനിച്ചു. കരാര്‍ പുതുക്കുന്നതിലെ അനിശ്ചിതത്വം ഒന്നര വര്‍ഷമായി തുടരുന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് ബി.എസ്.ഇ.എസ്. പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. വൈദ്യുതിവാങ്ങല്‍ കരാര്‍ കെഎസ്ഇബി പുതുക്കുകയോ, സ്ഥാപനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാവുകയോ വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
നാഫ്തയ്ക്കു പകരം പ്രകൃതിവാതകം ഉപയോഗിച്ച് വളരെ കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുളള നടപടികള്‍ ബി.എസ്.ഇ.എസ്. സ്വീകരിച്ചുവരുന്നതിനിടെയാണ് കെഎസ്ഇബിയുടെ നിസ്സംഗത. സമാനമായ മറ്റേതൊരു താപവൈദ്യുത നിലയത്തെക്കാളും കുറഞ്ഞ ചെലവില്‍ കരാര്‍ പുതുക്കാന്‍ കഴിയുമെന്ന് ബിഎസ്ഇഎസ് അവകാശപ്പെടുന്നു.