കാളയോട്ട മല്‍സരക്കമ്പം ശില്‍പനിര്‍മാണത്തിലെത്തിച്ച കഥയാണ് മൂവാറ്റുപുഴ സ്വദേശി ചാക്കോച്ചന് പറയാനുള്ളത്. കോണ്‍ക്രീറ്റില്‍ മനോഹരമായ ശില്‍പങ്ങള്‍ തയാറാക്കുന്ന തിരക്കിലാണ് കാളയോട്ടക്കാരനായിരുന്ന ചാക്കോച്ചന്‍ ഇപ്പോള്‍.
കാളവണ്ടിയോട്ടമല്‍സരത്തില്‍ കേരളത്തിനകത്തും പുറത്തും ഒട്ടേറെ സമ്മാനങ്ങള്‍ നേടിയ കര്‍ഷകനാണ് മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പാലക്കോട്ടില്‍ ചാക്കോച്ചന്‍. മല്‍സരങ്ങള്‍ ഇല്ലാതായതോടെ താന്‍ പരിപാലിച്ചുപോന്ന കാളകളുടെ ഓര്‍മ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി ഒരു കാളയുടെ ശില്‍പം നിര്‍മിച്ചത്. ശില്‍പകലയില്‍ മുന്‍പരിചയമോ, പരിശീലനമോ ലഭിച്ചിട്ടില്ലാത്ത ചാക്കോച്ചന്റെ കാളയുടെ പ്രതിമ സുഹൃത്തുക്കളേയും നാട്ടുകാരെയും അമ്പരപ്പിച്ചു.
നാട്ടുകാരുടെ പ്രോല്‍സാഹനവും ഭാര്യ മേഴ്സിയുടെ സഹായവും കൂടിയായപ്പോള്‍ ഈ അറുപത്തിയഞ്ചുകാരന്‍ ശില്‍പനിര്‍മാണം ശീലമാക്കി. ഇന്ന് ഇദ്ദേഹത്തിന്റെ വീടിനകത്തും പുറത്തുമെല്ലാം പ്രതിമകളാണ്. കലാപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ പിറന്ന തനിക്ക് ദൈവം തന്ന വരദാനമാണ് ശില്‍പകലയെന്നാണ് ചാക്കോച്ചന്റെ നിലപാട്.
ആന, മുയല്‍, ഒട്ടകം തുടങ്ങി, സാമൂഹ്യപരിഷ്കര്‍ത്താക്കളുടേയും വിശുദ്ധരുടേയും ശില്‍പങ്ങള്‍ ചാക്കോച്ചന്റെ വീട്ടിലുണ്ട്. ധാരാളം സമയവും പണവും ചെലവഴിച്ചു നിര്‍മിച്ച പ്രതിമകള്‍ പക്ഷേ വില്‍ക്കാന്‍ ചാക്കോച്ചന്‍ തയാറല്ല.