തൊടുപുഴ കോടിക്കുളം ഗ്ലോബൽ പബ്ലിക് സ്കൂളിൽ ക്ലാസുകൾ ആരംഭിക്കാത്തതിനെ തുടർന്ന് ഇന്നും പ്രതിഷേധം. മാനേജമെന്റ് സ്കൂൾ ഗേറ്റ് പൂട്ടിയതോടെ രക്ഷിതാക്കളും വിദ്യാർഥികളും റോഡ് ഉപരോധിച്ചു. പ്രശ്ന പരിഹാരത്തിനായി ആർഡിഒ വൈകിട്ട് യോഗം വിളിച്ചു.
സ്കൂൾ തുറക്കാത്തതിനെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസമാണ് ഗ്ലോബൽ പബ്ലിക് സ്കൂളിൽ രക്ഷിതാക്കളും വിദ്യാർഥികളുടെയും പ്രതിഷേധം. ഇന്ന് മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് സകൂൾ പ്രിൻസിപ്പൽ തോമസ്.ജെ. കാപ്പൻ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കളും വിദ്യാർഥികളും ഇന്ന് സ്കൂളിലെത്തി. എന്നാൽ മാനേജ്മെന്റ് ആരെയും സ്കൂളിൽ പ്രവേശിപ്പിക്കാതെ ഗേറ്റ് പൂട്ടിയിട്ടു. ഒൻപതര കഴിഞ്ഞും ഗേറ്റ് തുറക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് രക്ഷിതാക്കളും വിദ്യാർഥികളും തൊടുപുഴ വണ്ണപ്പുറം റോഡ് ഉപരോധിച്ചത്. പൊലീസ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി.
ഒടുവിൽ പ്രതിഷേധം സ്കൂളിന് മുന്നിലേക്ക് മാറ്റി. മാനേജ്മെന്റും സ്കൂൾ പ്രിൻസിപ്പൽ തോമസ്.ജെ. കാപ്പനും തമ്മിലുള്ള അധികാര തർക്കമാണ് ആയിരത്തിലേറെ വിദ്യാർഥികളുടെ പഠനം തടസപ്പെടുത്തുന്നത്. പ്രിൻസിപ്പലിനെ പുറത്താക്കി മാനേജ്മെന്റ പ്രതികാര നടപടി സ്വീകരിച്ചെങ്കിലും സ്കൂൾ പിടിഎയും വിദ്യാർഥികളും പ്രിൻസിപ്പലിന് അനുകൂലമായി നിലപാടെടുത്തു. ഇതോടെ നടപടി പിൻവലിച്ചതായി സ്കൂൾ മാനജർ രേഖാമൂലം പിടിഎയ്ക്ക് എഴുതി നൽകി. അധ്യയനം ആരംഭിച്ചതിന് ശേഷം പ്രശ്നങ്ങൾ കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് ധാരണയിലെത്തി. ഈ ധാരണയിൽ നിന്ന് മാനേജ്മെന്റ് പിൻമാറിയതാണ് സ്ഥിതി വീണ്ടും വഷളാക്കിയത്.