ശബരിഗിരി ജലവൈദ്യുതപദ്ധതിയിലെ സംഭരണികളുടെ ജലനിരപ്പ് 13 ശതമാനമായി താഴ്ന്നു. ഏതാനും ദിവസം മാത്രം ജനറേറ്ററുകൾ ഓടിക്കുന്നതിനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. വൈദ്യുതോൽപാദനത്തിൽ കുറവുണ്ടായാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
കക്കി-ആനത്തോട് അണക്കെട്ടിൽ 939.71 മീറ്ററും കൊച്ചുപമ്പ അണക്കെട്ടിൽ 963.168 മീറ്ററുമാണ് ജലനിരപ്പ്. ആനത്തോട് അണക്കെട്ടിനോടു ചേർന്ന ഭാഗമെല്ലാം പൂർണമായും വറ്റി അടിത്തട്ട് തെളിഞ്ഞിട്ടുണ്ട്. പീക്ക് ലോഡ് സമയത്ത് ജനേറ്ററുകൾ മുഴുവനും പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ട് ദിവസം കഴിഞ്ഞാൽ സംസ്ഥാനത്തിന് പുറത്തുനിന്നു വൈദ്യുതി ലഭ്യമായിത്തുടങ്ങും. ഇതിനാൽ ശബരിഗിരിയിലെ വൈദ്യുതോൽപാദനം കുറഞ്ഞാലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് വൈദ്യുതി ബോർഡ് അധികൃതർ പറയുന്നത്.
അണക്കെട്ടിൽ അവശേഷിക്കുന്ന ജലത്തിന്റെ പകുതി മാത്രമേ ഇനി ഉപയോഗിക്കാൻ കഴിയൂ. ചെളി കാരണം ബാക്കി ജലം ഒഴിവാക്കേണ്ടിവരും. കഴിഞ്ഞവർഷം ഇരുപത്തി എട്ട് ശതമാനം വരെയാണ് ജലനിരപ്പ് താഴ്ന്നത്. ഇതിനകം വേനൽമഴയും ലഭിച്ചിരുന്നു. ഇക്കുറി പ്രതിസന്ധി മറികടക്കാൻ കാലവർഷം കനക്കുമെന്ന പ്രതീക്ഷയാണ് വൈദ്യുതി ബോർഡിനുള്ളത്.