കരിമണലിനു സമീപം കൊടക്കല്ലിൽ കാറപകടത്തിൽ മരിച്ച മഞ്ജുഷിന്റെ വിയോഗം താങ്ങാനാകാതെ എൻ.വി.ബേബി–ആലീസ് ദമ്പതികൾ. ഇവരുടെ ഏക ആൺതരിയായിരുന്നു മഞ്ജുഷ്. തന്നെയും മകനെയും തനിച്ചാക്കി മഞ്ജുഷ് യാത്രയായത് ഉൾക്കൊള്ളാൻ മഞ്ജുഷിന്റെ ഭാര്യ അനീറ്റയ്ക്കും കഴിഞ്ഞിട്ടില്ല. തങ്ങളുടെ ഏക സഹോദരന്റെ ദേഹവിയോഗത്തിൽ മനം നൊന്ത് നിഷയും ഉഷസും വിതുമ്പുകയാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം പണിക്കൻകുടി ഞാറക്കുളം എൻ.വി.ബേബിയുടെ വീട് ഇന്നലെ കണ്ണീരിലാണ്ടു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായ മഞ്ജുഷ് മാതാപിതാക്കളുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് അവധിയിലായിരുന്നു. ഇവർ തിരിച്ചെത്തുന്നതോടെ അടുത്ത ദിവസം തന്നെ ജോലിയിൽ തിരികെ പ്രവേശിക്കാനിരിക്കുന്നതിനിടെയാണ് ദാരുണാന്ത്യം. നേര്യമംഗലം–ലോവർ പെരിയാർ–കട്ടപ്പന റോഡിൽ കരിമണൽ പൊലീസ് സ്റ്റേഷനു സമീപം കൊടക്കല്ലിൽ ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം. ബേബി ഉൾപ്പെടെ മൂന്നു പേർക്ക് അപകടത്തിൽ പരുക്കേറ്റു.
പരുക്ക്: സംസ്കാര ചടങ്ങുകൾക്ക് മാതാപിതാക്കൾക്കെത്താനാകില്ല
അടിമാലി ∙ മഞ്ജുഷിന്റെ അന്ത്യയാത്രയ്ക്ക് മാതാപിതാക്കൾക്കെത്താനാകില്ല. ഇന്ന് വൈകിട്ട് നാലിനാണ് പണിക്കൻകുടി സെന്റ് മരിയ വിയാനി പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. അപകടത്തിൽ പരുക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബേബിക്കും ആൻസിക്കും ഹൈറേഞ്ചിലേക്ക് യാത്ര ചെയ്യാനാകാത്തവിധം പരുക്കുകൾ ഗുരുതരമായതിനാലാണ് ആശുപത്രി അധികൃതരുടെ വിലക്ക്. എന്നാൽ ഇവരുടെ നിർബന്ധത്തിനു വഴങ്ങി മഞ്ജുഷിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ബേബിയെയും ആൻസിയെയും ഇന്ന് രാവിലെ എത്തിച്ച് മൃതദേഹം അവസാനമായി കാണുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. തുടർന്ന് ഇവിടെനിന്ന് ഇവരെ തിരികെ ആശുപത്രിയിലേക്ക് കൊണ്ടുപോകും.
രക്ഷാപ്രവർത്തനത്തിൽ മാതൃകയായി ബിനോയിയും കുടുംബവും
തട്ടേക്കണ്ണി ∙ വാഹനാപകടത്തിന്റെ രൂപത്തിൽ പുലർച്ചെ ദുരന്തം വീട്ടുമുറ്റത്തേക്ക് വൻ ശബ്ദത്തോടെ എത്തിയതിന്റെ ആഘാതത്തിനിടയിലും കല്ലിടുക്കിൽ ബിനോയിയും വീട്ടുകാരും കൈമെയ് മറന്നു രക്ഷാപ്രവർത്തനത്തിനിറങ്ങി. അപകടം നടക്കുമ്പോൾ വീട്ടിൽ ബിനോയിയുടെ പ്രായമായ അമ്മ ഏലിയാമ്മയും ഭാര്യ ഷൈനിയും പത്തിലും ഒൻപതിലും ഒന്നിലും പഠിക്കുന്ന മക്കളായ അക്സയും അലനും എബിനും ഉണ്ടായിരുന്നു. എല്ലാവരും നല്ല ഉറക്കത്തിലും. കാർ വീടിനു മുകളിലുള്ള കശുമാവിൽ ഇടിച്ച് മുറ്റത്തേക്കു വീണപ്പോൾ എല്ലാവരും അലറിക്കരഞ്ഞുകൊണ്ടാണ് എഴുന്നേറ്റത്.
ബിനോയിയും കുടുംബവും മുറ്റത്തേക്ക് ഓടിയിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടവർ വാഹനത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അയൽവാസികളെയും കരിമണൽ പൊലീസിനെയും വിവരം അറിയിച്ചശേഷം ബിനോയി വാക്കത്തികൊണ്ട് വാഹനത്തിന്റെ ഡോർ വെട്ടിപ്പൊളിച്ച് കാറിലുണ്ടായിരുന്നവരെ പുറത്തിറക്കി. ബിനോയിയുടെ സുഹൃത്തുക്കളായ അമൽ, സരീഷ്, ജോണി എന്നിവരും ചേർന്നാണു ചോരയിൽ കുളിച്ചിരുന്ന യാത്രക്കാരായ നാലുപേരെയും പുറത്തെടുത്ത് റോഡിലെത്തിച്ചത്. സമീപവാസിയായ ടോമിയുടെ കാറിലാണു മഞ്ജുഷിനെ കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെങ്കിലും മഞ്ജുഷിനെ രക്ഷിക്കാനായില്ല.
ഇടുക്കി കാണുന്നതിനായി വടകരയിൽനിന്നെത്തിയ സംഘത്തിന്റെ വാഹനത്തിൽ മറ്റു മൂന്നുപേരെയും ആശുപത്രിയിലേക്കു കൊണ്ടുപോയി. ബിനോയിയുടെ മക്കളായ അക്സയും അലനും അഞ്ചുവയസ്സുകാരൻ എബിനും രക്ഷാപ്രവർത്തനത്തിൽ ആദ്യാവസാനം പങ്കാളികളായി. അപകടത്തിൽപെടുന്നവരെ സഹായിക്കണമെന്നു സ്കൂളിൽനിന്നു കിട്ടുന്ന ഉപദേശങ്ങൾ രക്ഷാപ്രവർത്തനത്തിനിറങ്ങാൻ തുണയായെന്നും കുട്ടികൾ പറഞ്ഞു. ബിനോയിയുടെ ഭാര്യ ഷൈനി സിപിഎം സ്ഥാനാർഥിയായി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.ഒഴിവായതു വൻ ദുരന്തം, രണ്ടു വർഷം മുൻപും സമാന അപകടം.
തട്ടേക്കണ്ണി ∙ കല്ലിടുക്കിൽ ബിനോയിയുടെ വീടിന് തൊട്ടുമുകളിലായി നിന്നിരുന്ന കശുമാവിൽ ഇടിച്ച് വാഹനത്തിന്റെ വേഗം കുറഞ്ഞ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞതിനാൽ ഒഴിവായത് വൻ ദുരന്തം. വീടിനു മുകളിലേക്കു കാർ പതിച്ചിരുന്നെങ്കിൽ മരണസംഖ്യ ഇനിയും ഉയർന്നേനെ. ഇടുക്കി – നേര്യമംഗലം റോഡിൽനിന്ന് പെരിയാർ തീരത്തേക്കുള്ള 200 അടി കുത്തിറക്കത്തിലേക്ക് തെന്നിമാറിയ കാർ കശുമാവിൽ ഇടിച്ചതോടെ തെന്നിമാറി ദിശതെറ്റുകയും േവഗം കുറയുകയും ചെയ്തു. പിന്നീട് മുപ്പത് അടി താഴ്ചയിൽ വാഹനം മറിഞ്ഞു നിന്നു. ഇടിയുടെ ആഘാതത്തിൽ മഞ്ജുഷ് തൽക്ഷണം മരിച്ചു. േനരത്തേയും ഇവിടെ സമാന അപകടം ഉണ്ടായിട്ടുണ്ട്.
നെടുമ്പാശേരിയിൽനിന്നു മടങ്ങിയ കാർ രണ്ടുവർഷം മുൻപ് ഇവിടെ അപകടത്തിൽപ്പെട്ട് ഒരു കുടുംബത്തിലെ നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.അന്നും രക്ഷകനായത് ഇതേ വീടിനു മുകളിൽ നിന്നിരുന്ന കശുമാവായിരുന്നു. ഇടുക്കി – നേര്യമംഗലം റോഡിൽ കൂട്ടക്കല്ല് ഭാഗത്ത് അപകടം പതിവാണെങ്കിലും സംരക്ഷണഭിത്തി നിർമിച്ച് യാത്രക്കാരുടെ സുരക്ഷയൊരുക്കാൻ അധികൃതർ തയാറായിട്ടില്ല. കൂട്ടക്കല്ലിൽ നേരെ കിടക്കുന്ന റോഡിൽ ഇടയ്ക്കുള്ള വളവ് പരിചയമില്ലാത്ത വാഹന ഡ്രൈവർമാർ ശ്രദ്ധിക്കാതെപോകുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് അധികൃതർ നടപടിയെടുത്തില്ല.