തൃശൂർ മെഡിക്കൽ കോളജിൽ ഡയാലിസീസ് കിറ്റുകളുടെ ഉപയോഗത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം രോഗികളെ വലയ്ക്കുന്നു. ഒരു കിറ്റ് ഒരു തവണ ഉപയോഗിച്ചാൽ മതിയെന്ന് തീരുമാനിച്ചതോടെ ഡയാലിസീസിന് അമിത തുക മുടക്കേണ്ട ഗതികേടിലാണ് രോഗികൾ. മറ്റൊരു മെഡിക്കൽ കോളജിലുമില്ലാത്ത ഈ നിയന്ത്രണം മൂലം നിർധന രോഗികളിൽ പലരുടെയും ഡയാലിസീസ് മുടങ്ങുകയും ചെയ്തു.
ഡയാലീസിസിന് ആവശ്യമായ ഉപകരണങ്ങളടങ്ങിയ കിറ്റ് ഉപയോഗശേഷം ശുചീകരിച്ച് അതേ രോഗിക്ക് തന്നെ പല തവണ ഉപയോഗിക്കുന്നതായിരുന്നു പതിവ്. എന്നാൽ ഒരു വർഷം മുൻപ് ഇവിടെ ഡയാലിസീസിന് വിധേയരായ രോഗികൾക്ക് മഞ്ഞപ്പിത്തം പടർന്നതോടെ ഒരു കിറ്റ് ഒരു തവണ ഉപയോഗിച്ചാൽ മതിയെന്ന് തീരുമാനിച്ചു. ഓരോ തവണയും പുതിയ കിറ്റുകൾ വാങ്ങേണ്ടി വന്നതോടെ കാരുണ്യ അടക്കമുള്ള സൗജന്യ ചികിത്സാ പദ്ധതികളിലെ തുക വേഗത്തിൽ തീർന്നു പോയി. ഇതോടെ പണം മുടക്കി ഉപകരണങ്ങൾ വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ.
ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസീസിന് വിധേയരാകുന്ന രോഗികൾക്ക് ഒരാഴ്ച തന്നെ അയ്യായിരം രൂപ വരെ മുടക്കേണ്ടി വരും.അതിനാൽ ചികിത്സ തന്നെ മുടങ്ങുന്ന ഗതികേടിലാണ് പല രോഗികളും. കിറ്റുകൾ ശാസ്ത്രീയമായി ശുചീകരിക്കാനുള്ള ഉപകരണം വാങ്ങി മാസങ്ങളായിട്ടും പൂർണതോതിൽ പ്രവർത്തന സജ്ജമാകാത്തത് പണം മുടക്കേണ്ട ഗതികേടിന്റെ പ്രധാന കാരണമാണ്. ചുരുക്കത്തിൽ ആശുപത്രിയുടെ അനാസ്ഥക്ക് ജീവൻ നിലനിർത്താൻ കഷ്ടപ്പെടുന്ന രോഗികൾ ഇരയാവുകയാണ്.